Headlines

ദുരിതമൊഴിയുന്നു…; മഴ കുറഞ്ഞു; നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി

 

ചെങ്ങന്നൂർ ∙ വെള്ളപ്പൊക്കഭീഷണി ഒഴിഞ്ഞതോടെ താലൂക്കിൽ പകുതിയോളം ക്യാംപുകൾ പിരിച്ചുവിട്ടു. 21 ക്യാംപുകളിലായി 2452 പേർ മാത്രമാണ് ഇപ്പോൾ കഴിയുന്നത്. തിരുവൻവണ്ടൂരിലെയും പാണ്ടനാട്ടിലെയും ഉൾപ്രദേശങ്ങളിൽ ഇപ്പോഴും വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഒന്നൊഴികെ മറ്റു ക്യാംപുകൾ പിരിച്ചുവിട്ടു. ഇരമല്ലിക്കര, നന്നാട് ഭാഗങ്ങളിലെ താമസക്കാരാണ് ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളജിലെ ക്യാംപിൽ കഴിയുന്നത്. മറ്റു പ്രദേശങ്ങളിൽ വീടുകളുടെ ശുചീകരണം പൂർത്തിയാക്കിയവർ ക്യാംപുകളിൽ നിന്നു വീടുകളിലേക്കു മടങ്ങി. പ്രവർത്തനം അവസാനിപ്പിച്ച ചില ക്യാംപുകൾ താമസക്കാരും മറ്റു ചിലവ സന്നദ്ധപ്രവർത്തകരും ശുചീകരിച്ചു നൽകി.

 

മാന്നാർ ∙ മഴ കുറയുകയും നദികളിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ അപ്പർകുട്ടനാട്ടിലെ ദുരിതബാധിത മേഖലയിൽ നിന്നു വെള്ളമിറങ്ങിത്തുടങ്ങി. ബുധനൂർ പഞ്ചായത്തിൽ 23 കുടുംബങ്ങളിലെ 76 പേരെ മാറ്റി പാർപ്പിച്ച എണ്ണയ്ക്കാട് ലിറ്റിൽ ഫ്ലവർ ചെറുപുഷ്്പം സ്കൂളിലെ ക്യംപാണ് ഇന്നലെ നിർത്തിയത്. ബുധനൂർ, മാന്നാർ, ചെന്നിത്തല എന്നീ പഞ്ചായത്തുകളിലെ ശേഷിക്കുന്ന മുഴുവൻ ക്യാംപുകളും ഇന്നലെയും തുടർന്നു.