Headlines

മുന്നറിയിപ്പില്ല, റെഡ് അലർട്ട് പ്രഖ്യാപിച്ചത് സ്ഥിതി രൂക്ഷമായപ്പോൾ; ജാഗ്രതാ നിർദേശം വൈകി?

 

തിരുവനന്തപുരം ∙ അതിതീവ്ര മഴയിലും കടൽക്ഷോഭത്തിലും ജാഗ്രതാ നിർദേശം വൈകിയെന്നു വിമർശനം. പ്രളയസമാനമായ സാഹചര്യം ഉണ്ടായ ശേഷമാണ് പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നാണു പരാതി. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇതായിരുന്നു സ്ഥിതി. ഈ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാൻ ഇതു തടസ്സമായി.കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പു ലഭിച്ചിരുന്നില്ല. തിരുവനന്തപുരം ജില്ലയിൽ മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ വൈകിയതിലും കൃത്യമായ മുന്നറിയിപ്പുകൾ നൽകാത്തതിലും പ്രതിഷേധിച്ച് പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. അതേസമയം, പൊടുന്നനെയുള്ള കാലാവസ്ഥാമാറ്റങ്ങളാണ് മുന്നറിയിപ്പുകൾ സങ്കീർണമാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.അവധിയിലുള്ള ഡോക്ടർമാരെ തിരികെ വിളിക്കും

 

ശക്തമായ മഴ തുടരുന്നതിനാൽ, അടിയന്തര ആവശ്യങ്ങൾക്കല്ലാതെ അവധിയിൽ പോയിട്ടുള്ള ആരോഗ്യവകുപ്പിലെ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ തിരികെ വിളിക്കാൻ മന്ത്രി കെ.മുരളീധരൻ നിർദേശിച്ചു. ടെറ്റനസ് ഇൻജക്‌ഷൻ, ഒസെൽറ്റമിവിർ ഗുളിക, ഒആർഎസ്, ഡോക്സിസൈക്ലിൻ എന്നിവ സ്റ്റോക്ക് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.ഡിഎംഒമാരുടെയും ജില്ലാ പ്രോഗ്രാം മാനേജർമാരുടെയും യോഗം ഡിഎച്ച്എസ് ഡോ.വി.മീനാക്ഷിയുടെ നേതൃത്വത്തിൽ നടന്നു. ക്യാംപുകളിൽ താമസിക്കുന്നവരിൽ ജീവിതശൈലീരോഗങ്ങൾ ഉള്ളവർക്കു മരുന്നു മുടക്കരുതെന്ന് ഡോ. മീനാക്ഷി നിർദേശിച്ചു. എലിപ്പനി മുൻകരുതൽ മരുന്നു നൽകണം. ജലദോഷവും പനിയുമുള്ളവർക്ക് മാസ്ക് നൽകണം. വേണ്ടിവന്നാൽ മാറ്റിപ്പാർപ്പിക്കണം. ക്യാംപുകളിലെ കുടിവെള്ളം സൂപ്പർ ക്ലോറിനേറ്റ് ചെയ്യണം.