കാവേരി നദീജല തർക്കം; തമിഴ്നാടിന് വെള്ളം നൽകി കർണാടക

 

കാവേരി നദീജല തർക്കത്തിൽ തമിഴ്നാടിന് വെള്ളം നൽകി കർണാടക. കബനി അണക്കെട്ടാണ് തുറന്നത്. സെക്കൻഡിൽ 10,000 ഘന അടിയാണ് തുറന്നുവിട്ടത്. അണക്കെട്ടിലേക്ക് 15,500 ഘനഅടി വെള്ളം എത്തിയിരുന്നു. കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിലേയ്ക്ക് വെള്ളം എത്തിയത്.

 

 

നേരത്തെ, തമിഴ് നാടിന് അടുത്ത 15 ദിവസത്തേയ്ക്ക് 3500 ക്യുസെക്സ് വീതം ജലം നൽകാൻ കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് നടപ്പാക്കാൻ കർണാടക തയ്യാറായില്ല. സംസ്ഥാനത്ത് വരൾച്ചയാണെന്നും ജലം വിട്ടുനൽകാൻ സാധിയ്ക്കില്ലെന്നും കാണിച്ച്, കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയ്ക്ക് പരാതി നൽകിയെങ്കിലും, സിഡബ്ള്യുഎംഎ യോഗം കർണാടകയുടെ പരാതി തള്ളുകയായിരുന്നു.

 

അതേസമയം, കാവേരി നദീജല തർക്കത്തിൽ പ്രതിഷേധം തുടരുകയാണ് കർണാടകയിലെ സംഘടനകളും കർഷകരും.തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യോട് ബംഗളൂരുവിലേക്ക് വരേണ്ടെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. ബംഗളൂരുവിൽ ചേർന്ന ഉന്നതല യോഗത്തിന് ശേഷമാണ് ഡി കെ ശിവകുമാർ ഇക്കാര്യം അറിയിച്ചത്.തമിഴ്നാടുമായി ചർച്ചയ്ക്ക് അനുയോജ്യമായ സമയം അല്ലെന്നും കൂടികാഴ്ച നീട്ടിവെയ്ക്കാൻ സി ജോസഫ് വിജയോട് ആവശ്യപ്പെടുമെന്നും ഡി കെ ശിവകുമാർ അറിയിച്ചു. മാണ്ഡ്യയിലും മൈസൂരുവിലും ശ്രീരംഗപട്ടണത്തുമെല്ലാം കന്നഡ സംഘടനകളുടെയും കർഷകരുടെയും നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. ഓഗസ്റ്റ് 13ന് കർണാടക ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സി ജോസഫ് വിജയ് കർണാടകയിൽ എത്തിയാൽ പ്രതിഷേധിക്കാനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.