Headlines

സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്കരണം 10 വർഷത്തിൽ ഒരിക്കൽ മതി; പകരം ‍ക്ഷാമബത്തയും ക്ഷാമാശ്വാസവും

 

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ശമ്പള, പെൻഷൻ പരിഷ്കരണം 10 വർഷത്തിൽ ഒരിക്കൽ മതിയെന്ന തീരുമാനത്തിലേക്കു സർക്കാർ നീങ്ങുന്നു. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിനു മുൻപു നിയമിച്ച വി.പി.ജോയ് അധ്യക്ഷനായ ശമ്പള പരിഷ്കരണ കമ്മിഷനെ സർക്കാർ പുനഃസംഘടിപ്പിക്കും. കമ്മിഷനിലേക്കു നിയമിക്കാൻ പറ്റിയ അംഗങ്ങൾക്കായി അന്വേഷണമാരംഭിച്ചു.നിലവിലെ 2 അംഗങ്ങളും എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ താൽപര്യം അനുസരിച്ചു നിയമിച്ചവരായതിനാൽ അവർ തുടരുന്നതിൽ ഇൗ സർക്കാരിനു താൽപര്യമില്ല. എന്നാൽ, കമ്മിഷന്റെ അധ്യക്ഷനെ മാറ്റണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ശമ്പള പരിഷ്കരണം 10 വർഷത്തിൽ ഒരിക്കലാക്കി പകരം ക്ഷാമബത്തയും ക്ഷാമാശ്വാസവും കൃത്യമായി നൽകുക എന്ന മാറ്റമാണ് യുഡിഎഫ് സർക്കാർ നടപ്പാക്കാൻ ആലോചിക്കുന്നത്.ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തു ശമ്പള പരിഷ്കരണം നടപ്പാക്കിയെങ്കിലും ഇതു സൃഷ്ടിച്ച സാമ്പത്തിക ബാധ്യത താങ്ങാൻ കഴിയാതെ വന്നതോടെ രണ്ടാം പിണറായി സർക്കാർ ജീവനക്കാരുടെ ഡിഎ വിതരണം നിർത്തലാക്കി. കുടിശിക പെരുകിയതോടെ ജീവനക്കാരുടെ പ്രതിഷേധം കനത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപാണ് ഡിഎ കുടിശിക മുഴുവൻ അനുവദിച്ചത്.

 

ഇൗ കുടിശികയുടെ മുൻകാല പ്രാബല്യത്തുക ഇൗ സർക്കാരിന്റെ കാലത്തു നൽകുമെന്നു വ്യക്തമാക്കി ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ, ഇൗ ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തിൽ യുഡിഎഫ് സർക്കാർ തീരുമാനമെടുത്തിട്ടില്ല.