Headlines

‘പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ല; വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല’; രാഹുൽ ഗാന്ധി

 

പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മൈക്ക് ഓഫ് ചെയ്തേക്കാം, എന്നാൽ വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ലെന്ന് രാഹുൽഗാന്ധിയുടെ എക്സ് പോസ്റ്റ്. സഭയിൽ പറയാൻ അനുവദിക്കാത്ത കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ തുറന്നു പറയുമെന്നും രാഹുൽഗാന്ധി വ്യക്തമാക്കി.

 

 

പൊതുപരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ ആർഎസ്എസി നെയും രാഹുൽഗാന്ധി കടന്നാക്രമിച്ചിരുന്നു. പൊതുപരീക്ഷ ഭേദഗതി ബില്ലിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടത് അമിത് ഷായെന്നാണ് ആരോപണം. ചർച്ചയിൽ രാഹുൽ നടത്തിയ ചില പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി.രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ ഭരണപക്ഷം രംഗത്ത് വന്നു. രാഹുൽ തെളിവ് ഹാജരാക്കണമെന്നും ഇല്ലെങ്കിൽ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് മറുപടി പറഞ്ഞ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്, രാഹുലിന് പ്രധാനമന്ത്രിയാകാൻ കഴിയാത്തതിലെ നിരാശയെന്ന് വിമർശിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ പൊതുപരീക്ഷാ ഭേദഗതി ബിൽ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി.