പ്രതിപക്ഷ ഉപനേതൃസ്ഥാനം: ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം; ന്യായമായ ആവശ്യമെന്ന് ഡി രാജ; ‘സിപിഐക്ക് അര്‍ഹതയുണ്ട്’

 

പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം. ഇതൊരു ന്യായമായ ആവശ്യമാണെന്നും എല്‍ഡിഎഫിന്റെ പ്രധാന ഘടകക്ഷിയാണ് സിപിഐ എന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ .കേരളത്തിലെ നേതാക്കളില്‍ നിന്ന് ചര്‍ച്ചയുടെ പുരോഗതി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. (D raja backs cpi’s demand for deputy leader of opposition)

 

 

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള സിപിഐഎം-സിപിഐ ഭിന്നത പരിഹരിക്കാന്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഡി രാജ ട്വന്റിഫോറിനോട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐയുമായി ചര്‍ച്ചകള്‍ നടത്താനിരിക്കുകയാണ്. പിണറായി വിജയന്‍ സിപിഐ പ്രതിനിധികളുമായി നേരിട്ട് സംസാരിക്കുന്നതോടെ അവര്‍ വഴങ്ങിയേക്കുമെന്നാണ് സിപിഐഎം നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ ഇതൊരു അഭിമാന പ്രശ്‌നമായി സിപിഐ നേതാക്കള്‍ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ എന്ത് തീരുമാനമെടുക്കുമെന്ന് പ്രവചിക്കാനാകില്ല.മുന്നണിയുടെ പ്രവര്‍ത്തനം തന്നെ സ്തംഭിപ്പിച്ച വിഷയത്തിന് പരിഹാരം കാണുകയെന്ന ഉദ്ദേശത്തോടെയാണ് സിപിഐഎം ചര്‍ച്ചക്ക് മുന്‍കൈ എടുത്തത്. കീഴ് വഴക്കം ചൂണ്ടിക്കാട്ടിയാണ് സിപിഐഎം, സിപിഐയുടെ ആവശ്യം നിരാകരിക്കുന്നത്. എന്നാല്‍ ഉപനേതൃസ്ഥാനമെന്ന ആവശ്യം സിപിഐ നേതാക്കള്‍ പരസ്യമാക്കിയ സാഹചര്യത്തില്‍ ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോകാനാവാത്ത സ്ഥിതിയിലാണ് സിപിഐ. പ്രതിപക്ഷ ഉപനേതാവാകാന്‍ ആളെ വരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.