Headlines

ആർ. സുഗതന് ജയിലിൽ പുനഃപ്രതിജ്ഞ; അനുമതി നൽകി ഹൈക്കോടതി

 

തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. നാളെ രാവിലെ 11ന് വിയ്യൂർ ജയിലിൽ പുനഃ സത്യപ്രതിജ്ഞ നടക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അംഗീകൃത മാധ്യമപ്രർത്തകർക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്.

 

 

സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞദിവസം നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് സത്യപ്രതിജ്ഞ ചെയ്യാൻ സമയം അനുവദിച്ചത്. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചെങ്കിലും കാപ്പാ കേസിൽ ഹൈക്കോടതി അനുമതി നൽകിയാൽ മാത്രമേ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്താൻ കഴിയൂ. എന്നാൽ കാപ്പ നിലനിൽക്കുന്നതിനാൽ കോർപറേഷൻ കൗൺസിൽ യോഗത്തിൽ സുഗതന് തുടർന്നും പങ്കെടുക്കാനാവില്ല.