Headlines

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: രാഹുല്‍ ഗാന്ധിക്കും മറുപടി പറയാന്‍ ഉത്തരവാദിത്തമുണ്ട്, സിപിഐഎമ്മിന് ഒറ്റ അഭിപ്രായമേയുള്ളൂ: എം വി ഗോവിന്ദന്‍

 

വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 25 ശതമാനത്തിലേറെ വിഹിതം വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ആവശ്യമാണെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി ചോദിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇത് വാങ്ങാതെ സെബിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് തങ്ങള്‍ക്ക് അറിയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (mv govindan slams rahul gandhi and vd satheesan in vizhinjam issue)

 

 

ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ രാഹുല്‍ ഗാന്ധിക്ക് അടക്കം ഉത്തരവാദിത്തമുണ്ടെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ മംഗലാപുരം സ്‌പെഷ്യല്‍ ഫ്‌ളൈറ്റ് യാത്രയും അദാനിയുടെ പ്രധാനപ്പെട്ട ആള്‍ക്കാരെ കണ്ടതും ചര്‍ച്ചയായെങ്കിലും ഈ ചോദ്യങ്ങള്‍ക്കൊന്നും നാളിതുവരെ മറുപടി പറഞ്ഞിട്ടില്ല. അദാനിക്ക് പിന്തുണ നല്‍കുന്നത് സിപിഐഎം ആണ് എന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാല്‍ ഈ കരാറുണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയുടെ കാലത്തെന്ന് എല്ലാവര്‍ക്കും അറിയാം. അദാനി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാതെ നേരിട്ട് കേന്ദ്രത്തിലേക്ക് പോയതിനെക്കുറിച്ച് മറുപടി പറയാന്‍ വി ഡി സതീശന് മാത്രമല്ല രാഹുല്‍ ഗാന്ധിയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.എല്‍ഡിഎഫ് ഭരണകാലത്ത് ചര്‍ച്ചകള്‍ നടന്നില്ലേ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അങ്ങനെ ചര്‍ച്ചകളൊക്കെ പലതും നടക്കുമെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി. ആരുമായും ചര്‍ച്ചകള്‍ നടത്തുന്നതിന് തങ്ങളും വിമര്‍ശനം ഉന്നയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെയുണ്ടാക്കിയ ഡീലിലാണ് വിമര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.