Headlines

വിജയ് സർക്കാരിനെ താഴെയിറക്കാൻ ശ്രമം, കൂട്ടുപിടിച്ചത് 15 ടിവികെ എംഎൽഎമാരെ; വാഗ്ദാനം 35 കോടി

 

ചെന്നൈ ∙ 15 ടിവികെ എംഎൽഎമാരെ കൂട്ടുപിടിച്ച് തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം എതിരാളികൾ നടത്തിയതായി ആരോപണം. അധികാരത്തിൽ വന്ന് രണ്ട് മാസം തികയുമ്പോഴാണ് വിജയ് സർക്കാരിനെ താഴെയിറക്കാൻ തനിക്ക് കോടികളുടെ വാഗ്ദാനം ലഭിച്ചതായി ടിവികെ എംഎൽഎ പരാതിപ്പെട്ടത്. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. ഇതിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർക്ക് ഡിഎംകെ നേതാവുമായി ബന്ധമുള്ളതായും ആരോപണമുണ്ട്.15 ടിവികെ എംഎൽഎമാരെ ഒരേസമയം രാജിവയ്പിച്ച് വിജയ് സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടന്നതായി തമിഴാനാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തി. സംഭവത്തിൽ കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് അറസ്റ്റിലായത്. അറസ്റ്റിലായവർക്ക് ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കരൂരിൽ നിന്നുള്ളവരാണ് അറസ്റ്റിലായ മറ്റ് രണ്ടു പേർ. ടിവികെ എംഎൽഎയായ എൻ. ഇളയരാജയാണ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ലഭിച്ചതായി പരാതി നൽകിയത്. ഇതേതുടർന്നാണ് വിജയ് സർക്കാരിനെ പുറത്താക്കാനായി ശ്രമങ്ങൾ നടക്കുന്നതായുള്ള വിവരം പുറത്തായത്. അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയാൽ 35 കോടി നൽകാമെന്ന് കൺസൾട്ടൻസി സ്ഥാപനത്തിന്റെ പ്രതിനിധി വാഗ്ദാനം ചെയ്തെന്നായിരുന്നു പരാതി. തുടർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും എംഎൽഎ പരാതിപ്പെട്ടു.