Headlines

പരീക്ഷാ നടത്തിപ്പിലെ വീഴ്ച; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം

 

സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്ചയില്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പുനര്‍മൂല്യനിര്‍ണയ പോര്‍ട്ടലിലെ തകരാര്‍ പ്രത്യേക സമിതി അന്വേഷിക്കും.

 

 

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍ മൂല്യനിര്‍ണയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ചെയര്‍മാന്‍ രാഹുല്‍ സിംഗിനെയും സെക്രട്ടറി ഹിമാന്‍ഷു ഗുപ്തയെയും സ്ഥലം മാറ്റിയത്. സ്ഥലംമാറ്റത്തിന് മുമ്പ്, സിബിഎസ്ഇ ചെയര്‍മാന്‍ രാഹുല്‍ സിങ് ഐഎഎസ്, പരീക്ഷകള്‍, അക്കാദമിക്‌സ്, അഫിലിയേഷനുകള്‍, നയ നിര്‍വഹണം, പ്രധാന പരിഷ്‌കാരങ്ങള്‍ എന്നിവയുള്‍പ്പെടെ ബോര്‍ഡിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു.ഭരണം, ധനകാര്യം, അഫിലിയേഷനുകള്‍ തുടങ്ങിയ പ്രധാന ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത. സിബിഎസ്ഇയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍, പരീക്ഷാ ശൃംഖലയിലുടനീളം നയ നിര്‍വഹണത്തിലും അദ്ദേഹം പ്രധാനപങ്ക് വഹിച്ചിരുന്നു.

 

സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയ പോര്‍ട്ടലിന് നേരെയുണ്ടായ സൈബര്‍ ആക്രമണം കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സുരക്ഷ വിദഗ്ധര്‍ നിരീക്ഷിച്ചു വരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായിരുന്ന പോര്‍ട്ടല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെയാണ് സൈബര്‍ ആക്രമണശ്രമം ഉണ്ടായത്. സേവനങ്ങള്‍ തടസപ്പെടുത്താനായിരുന്നു നീക്കം. അനധികൃതമായി ചില ഫയലുകളില്‍ കടന്നു കയറാന്‍ ശ്രമം നടന്നു. സൈബര്‍ ആക്രമണ നീക്കം പ്രതിരോധിച്ചു എന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഇതിനോടകം 16000 -ല്‍ അധികം വിദ്യാര്‍ഥികള്‍ പുനര്‍ മൂല്യനിര്‍ണയത്തിനായുള്ള അപേക്ഷകള്‍ വിജയകരമായി സമര്‍പ്പിച്ചു.