ഗൺമാൻമാർ മർദിച്ച കേസ്: ‘ആദ്യ അന്വേഷണ റിപ്പോർട്ട് തിരുത്താൻ ADGP എംആർ അജിത് കുമാർ ഇടപെട്ടു’; എഡി തോമസ് MLA

 

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ചതിലെ ആദ്യ അന്വേഷണ റിപ്പോർട്ട് തിരുത്താൻ എഡിജിപി എംആർ അജിത് കുമാർ ഇടപെട്ടെന്ന് എഡി തോമസ് എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് കുര്യാക്കോസും. മർദന സ്ഥലത്തെ സിസിടിവി ഇത് വരെ പരിശോധിച്ചിട്ടില്ല. അഞ്ചുപേരാണ് മർദിച്ചത്. റിപ്പോർട്ട് തിരുത്താൻ ഇടപെട്ട ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. പുതിയ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകാൻ എത്തിയപ്പോഴാണ് പ്രതികരണം.

 

 

അതിനിടെ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥരും കുരുക്കിലായി. മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ആലപ്പുഴ DySP സുനിൽ രാജിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. അന്വേഷണം അട്ടിമറിക്കാൻ ഉന്നത ഇടപെടൽ നടന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് എസ്ഐടി നീക്കം. ആലപ്പുഴ മുൻ എസ്പി ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ട്‌ ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതിന്റെ തെളിവ് എസ്ഐടിക്ക് ലഭിച്ചു. കേസിലെ മുഖ്യസാക്ഷിയായ മാധ്യമപ്രവർത്തകൻ ജോജി ജോസഫിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.ഗൺമാൻമാരുടെ മർദനം ചട്ടവിരുദ്ധമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ആലപ്പുഴ മുൻ എസ്പി ചൈത്ര തെരേസ ജോൺ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറിയത്. എന്നാൽ ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്നാണ് എസ്ഐടി നിർണായക കണ്ടെത്തൽ. മർദ്ദന ദൃശ്യങ്ങളുടെ ആധികാരികതയിലും എസ്ഐടിക്ക് സംശയമില്ല. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനായ ജോജി ജോസഫിന്റെ മൊഴി അന്വേഷണം സംഘം രേഖപ്പെടുത്തിയിരുന്നു.