മന്ത്രി ടി. സിദ്ദിഖിന് ചൂരൽമല-മുണ്ടക്കൈ വിദ്യാർഥികളുടെ സ്നേഹാശംസകൾ

 

കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിന് ചൂരൽമല-മുണ്ടക്കൈ വിദ്യാർഥികളുടെ സ്നേഹാശംസകൾ. 2024-ലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരും ഉടയവരും സർവ്വസ്വവും നഷ്ടപ്പെട്ട വിദ്യാർത്ഥികളാണ്, തങ്ങളെ രക്ഷകർത്താവിന്റെ ഉത്തരവാദിത്തത്തോടെ ചേർത്തുപിടിച്ച അന്നത്തെ കൽപ്പറ്റ എം.എൽ.എയും ഇന്നത്തെ കൃഷി മന്ത്രിയുമായ ടി. സിദ്ദീഖിനോട് വീഡിയോ കോളിലൂടെ സ്നേഹവും സന്തോഷവും പങ്കുവെച്ചത്.

 

 

“മന്ത്രികസേരയിൽ അങ്ങയെ കാണുമ്പോൾ മനസ്സ് നിറയുകയാണ്” എന്ന് വികാരാധീനരായി വിദ്യാർത്ഥികൾ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിനോട് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നും ഒട്ടനവധി വിദ്യാർഥികളാണ് മന്ത്രിയെ അഭിനന്ദിക്കാൻ വീഡിയോ കോളിലെത്തിയത്. വിദ്യാർത്ഥികളുടെ വാക്കുകൾക്ക് മന്ത്രി സിദ്ദിഖ് നന്ദി രേഖപ്പെടുത്തി.

 

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് പിന്നാലെ 152 വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസം പ്രതിസന്ധിയിലാകാതിരിക്കാൻ ‘എം.എൽ.എ കെയർ’ എന്ന പ്രത്യേക പദ്ധതി ആവിഷ്കരിച്ചിരുന്നു. വിവിധ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിച്ച് സി.എസ്.ആർ (CSR) ഫണ്ടുകൾ കണ്ടെത്തിയാണ് കുട്ടികളുടെ പഠനച്ചെലവ് വഹിച്ചത്. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ജോലി ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ കുട്ടികൾക്കും കോഴ്സ് പൂർത്തിയാകുന്ന മുറയ്ക്ക് തൊഴിൽ ലഭ്യമാക്കുമെന്നും മന്ത്രി ടി സിദ്ധിഖ് ഉറപ്പുനൽകി. വയനാട് ജില്ലയിലാകെ 351 വിദ്യാർഥികളാണ് ‘എം.എൽ.എ കെയർ’ എന്ന പ്രത്യേക പദ്ധതിയിലൂടെ നിലവിൽ ഉന്നത വിദ്യാഭ്യാസം നേടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പദ്ധതിയിലെ 21 ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിൽ ലഭിക്കുകയും ചെയ്തു.