Headlines

ബംഗാൾ സത്യപ്രതിജ്ഞയിൽ പാലിക്കാത്ത കേന്ദ്ര ഉത്തരവ്; തമിഴ്‌നാട്ടിലും കേരളത്തിലും മാത്രം ആദ്യം വന്ദേമാതരം

 

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ ഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശ പ്രകാരമാണ് ദേശീയ ഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചത്. വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങില്‍ ആലപിച്ചു.

 

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് വന്ദേമാതരം ആലപിച്ചത്. വന്ദേമാതരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. വന്ദേമാതരവും ദേശീയ ഗാനവും ആലപിക്കുന്ന സദസില്‍ ആദ്യം വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകള്‍ ആലപിക്കണമെന്ന് ജനുവരി 28ന് കേന്ദ്രം ഉത്തരവ് ഇറക്കിയിരുന്നു. വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ദേശീയ ഗാനത്തിന്റെ അതേ പ്രാധാന്യം വന്ദേമാതരത്തിന് നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദേശം.

 

കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞ ചെയ്യുമ്പോഴും വന്ദേമാതരം ആലപിച്ചിരുന്നു. എന്നാല്‍ തമിഴ് ഗീതത്തിന് മുമ്പായി വന്ദേമാതരം ആലപിച്ചതിനെതിരെ തമിഴ്‌നാട്ടില്‍ വലിയ വിമര്‍ശനം ഉണ്ടായിരുന്നു. വന്ദേമാതരം, ദേശീയ ഗാനം, തമിഴ് തായ് വാഴ്ത്ത് എന്ന നിലയിലാണ് വിജയ്‌യുടെ സത്യപ്രതിജ്ഞയില്‍ ആലപിച്ചത്. എന്നാല്‍ തമിഴ് തായ് വാഴ്ത്തിനെ ഇകഴ്ത്തിയെന്ന ആരോപിച്ചായിരുന്നു വിമര്‍ശനം.എന്നാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവന്ദേു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആ ചടങ്ങില്‍ പങ്കെടുത്തിട്ടും കേന്ദ്ര നിര്‍ദേശം പാലിച്ചിരുന്നില്ല.