Headlines

എന്തൊരു ഭക്തി! അയ്യപ്പനെ മാനത്തുനിന്ന് തൊഴാൻ ഹെലികോപ്റ്റർ താഴ്ത്തിപ്പറത്തി കോസ്റ്റ് ഗാർഡ്; അച്ചടക്ക നടപടി

 

കോഴിക്കോട് ∙ ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ കഴി‍ഞ്ഞ മാസം 23ന് കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നു പറന്നതിനു പിന്നിൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഭക്തിയെന്നു കോസ്റ്റ്ഗാർഡിന്റെ കണ്ടെത്തൽ. നെടുമ്പാശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ, ആകാശത്തുനിന്ന് അയ്യപ്പനെ തൊഴാനാണ് ഇങ്ങനെ ചെയ്തതെന്നാണു കോസ്റ്റ്ഗാർഡിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയത്. അതീവ സുരക്ഷാ മേഖലയിലുള്ള ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റർ താഴ്ത്തി പറത്തിയതിനെ തുടർന്ന്, അച്ചടക്ക നടപടിയെന്ന നിലയിൽ നെടുമ്പാശേരിയിലെ ചുമതലയിൽനിന്ന് ഉദ്യോഗസ്ഥനെ നീക്കുകയും കൊച്ചിയിലെ കോസ്റ്റ്ഗാർഡ് മേഖലാ ആസ്ഥാനത്തേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. ഹെലികോപ്റ്റർ പൈലറ്റ് കൂടിയായ ഈ ഉദ്യോഗസ്ഥനും സഹ പൈലറ്റും ക്യാമറ ക്രൂവും അടക്കം 3 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

 

വിവാദത്തിൽപെട്ട ഉദ്യോഗസ്ഥൻ, ശബരിമലയിലേക്കും ഗുരുവായൂരിലേക്കും ഇതിനു മുൻപും കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററിൽ പറന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥ മോശമായതു കാരണം വഴി തെറ്റിയതാണെന്നാണ് സംഭവത്തെക്കുറിച്ചു കോസ്റ്റ്ഗാർഡ് വിശദീകരിച്ചിരുന്നത്.