Headlines

നീറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പര്‍ വന്‍ തുകയ്ക്ക് വിറ്റത് മുഖ്യസൂത്രധാരന്‍ പി വി കുല്‍ക്കര്‍ണിയുടെ സഹായി മനീഷ വാഗ്മറെയെന്ന് സിബിഐ

 

 

നീറ്റ് പരീക്ഷ ക്രമക്കേടില്‍ പുതിയ കണ്ടെത്തലുമായി സിബിഐ. ചോദ്യപേപ്പര്‍ വന്‍ തുകയ്ക്ക് വില്‍പ്പന നടത്തിയത് മുഖ്യസൂത്രധാരന്‍ പി വി കുല്‍ക്കര്‍ണിയുടെ സഹായി മനീഷ വാഗ്മറെ എന്ന് അന്വേഷണ ഏജന്‍സി. ആണ്‍ സുഹൃത്തായ ധനഞ്ജയ് ലോഖണ്ഡെയ്‌ക്കൊപ്പമാണ് ചോദ്യപേപ്പര്‍ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റത്. ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധങ്ങള്‍ നടന്നു.ക്രമക്കേടിന്റെ സൂത്രധാരന്‍ പി വി കുല്‍ക്കര്‍ണി ആയിരുന്നെങ്കിലും ചോദ്യപേപ്പര്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്ക് മനീഷ വാഗ്മറെ, ധനഞ്ജയ് ലോഖണ്ഡെ എന്നിവര്‍ക്കാണെന്ന് സിബിഐ കണ്ടെത്തി. ഇരുവരും ചേര്‍ന്നാണ് പത്ത് ലക്ഷം രൂപയ്ക്ക് കുല്‍ക്കര്‍ണി തയ്യാറാക്കിയ ചോദ്യപേപ്പര്‍ നാസിക് സ്വദേശി ശുഭം ഖൈര്‍നാറിനു പത്ത് ലക്ഷം രൂപയ്ക്ക് വിറ്റത്. ശുഭം ഗുരുഗ്രാമിലെ ഡോക്ടര്‍ യാഷ് യാദവിന് പതിനഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റ ചോദ്യപേപ്പര്‍ പിന്നീട് രാജസ്ഥാനിലേക്ക് വിതരണം ചെയ്യപ്പെടുകയും മാതൃക പേപ്പറുണ്ടാക്കാന്‍ ഉപയോഗിക്കുകയും ചെയ്തു.മനീഷയും ധനഞ്ജയും നേരത്തെ തന്നെ പിടിയിലായിട്ടുണ്ട്. ക്രമക്കേടിലെ പണമിടപാട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ കൂടുതല്‍ പ്രതികളിലേക്ക് എത്താന്‍ സാധിക്കുമെന്ന് സിബിഐ വിലയിരുത്തുന്നു. പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് രാജസ്ഥാനിലും ഇന്നലെ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജുന്‍ജുനു സ്വദേശി പ്രദീപ് മേഘ്വാളാണ് ജീവനൊടുക്കിയത്. അതിനിടെ ഇന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധം നടന്നു.