കെ.സി വേണുഗോപാൽ കേരളത്തിലേക്ക്. 3.30 ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. മന്ത്രിസഭ ചർച്ചകൾ പുരോഗമിക്കുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷമാണോ ഡൽഹിയിലേക്ക് തിരിച്ചു വരിക എന്നത് അവിടെയെത്തി തീരുമാനിക്കും. മന്ത്രിസഭയുമായി ബന്ധപ്പെട്ട ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു എന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. മന്ത്രിസഭയിൽ വ്യക്തമായ പ്രാതിനിധ്യം ആവശ്യപ്പെടാനാണ് കെസിയുടെ നീക്കം. പ്രധാന വകുപ്പുകളും ആറ് മന്ത്രിമാരെയും ആവശ്യപ്പെടുമെന്നാണ് വിവരം.
വി.ഡി. സതീശൻ സർക്കാരിൽ ആരൊക്കെ മന്ത്രിമാരാകുമെന്ന ഉദ്വേഗത്തിലാണ് രാഷ്ട്രീയ കേരളം. വൈകിട്ട് നാലുമണിക്ക് കന്റോൺമെന്റ് ഹൗസിലാണ് യുഡിഎഫ് നേതൃയോഗം ചേരുന്നത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ എല്ലാ മന്ത്രിമാരെയും യോഗത്തിൽ തന്നെ തീരുമാനിക്കാനാകും യുഡിഎഫ് നീക്കം. വകുപ്പ് വിഭജനം അടക്കം യോഗം ചർച്ച ചെയ്യും.
അറുപത്തിമൂന്ന് സീറ്റിന്റെ വ്യക്തമായ ആധിപത്യമുള്ളതിനാൽ കോൺഗ്രസ് ഇക്കുറി പതിനൊന്ന് മന്ത്രിമാരെ തീരുമാനിക്കും. മലബാറിൽ ഉൾപ്പെടെ മുന്നണിയെ അരക്കിട്ടുറപ്പിച്ച മുസ്ലീം ലീഗും ഇക്കുറി കരുത്ത് കാട്ടിയിട്ടുണ്ട്. അഞ്ച് മന്ത്രിമാരെന്ന ആവശ്യം ലീഗ് ഉന്നയിക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം, ആർഎസ്പി തുടങ്ങി ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനത്തിനായി പോരാടാം.
യുഡിഎഫ് പിന്തുണയിൽ ജയിച്ച വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ തുടങ്ങി അതികായരുടെ നിരയും ഇത്തവണ മുന്നണിയുടെ ഭാഗമായുണ്ട്. മന്ത്രിസഭയിലേക്ക് ഇവരിൽ ആരെയെങ്കിലും പരിഗണിക്കുമോ എന്നതിലും കൗതുകം നിലനിൽക്കുകയാണ്.







