തിരുവനന്തപുരം വട്ടിയൂർക്കാവിലെ ബിജെപി-സിപിഐഎം സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ ഉൾപ്പടെ കേസെടുത്ത് പൊലീസ്. സംഘർഷവുമായി ബന്ധപ്പെട്ടു പൊലീസിനെ ആക്രമിച്ചതിനാണ് കേസ്. സ്വമേധയാ എടുത്ത കേസിൽ ബിജെപി പ്രവർത്തകർ ഉൾപ്പടെ 15 ഓളം പേരും കണ്ടാലറിയാവുന്ന 40 സിപിഐഎം പ്രവർത്തകരും പ്രതികളാണ്.
രണ്ട് കേസുകളാണ് വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആയുധം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആർ. ബിജെപി പ്രവർത്തകരിൽ ഒരാൾ വട്ടിയൂർക്കാവ് സി ഐ യെ മർദിച്ചു. സിപിഐഎം പ്രവർത്തകൻ സീനിയർ സിവിൽ പൊലിസ് ഓഫീസർ ദീപുവിന്റെ തലയിൽ കല്ല് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു. സീനിയർ സിവിൽ പൊലിസ് ഓഫീസർ ഷിബുവിന്റെ മുഖത്ത് വിറക് കഷ്ണം കൊണ്ട് അടിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
ആയുധം ഉപയോഗിച്ച് മാരകമായി ആക്രമിക്കൽ, അന്യായമായി സംഘടിക്കൽ, ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ആക്രമിക്കൽ,ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി. വട്ടിയൂർക്കാവ് സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തിന് രണ്ടാമത്തെ കേസ്. കൗൺസിലർമാരെ ഉൾപ്പടെ പ്രതി ചേർത്താണ് കേസ്. വലിയവിള കൗൺസിലർ ഗിരി,കാഞ്ഞിരംപാറ കൗൺസിലർ സുമി ബാലു അടക്കം കണ്ടാലറിയാവുന്ന 100 ഓളം പ്രവർത്തകർക്കെതിരെ കേസ്.തിരുവനന്തപുരം നെട്ടയം മലമുകളിലെ സംഘർഷത്തിന് പിന്നാലെയണ് വട്ടിയൂർക്കാവിൽ വീണ്ടും സംഘർഷാവസ്ഥയുണ്ടായത്. ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് മുന്നിൽ വടിവാളുമായി അജ്ഞാത സംഘമെത്തി. ഇരുചക്ര വാഹനത്തിൽ നിന്നിറങ്ങിയ ആളുടെ കയ്യിൽ വടിവാൾ ഉള്ളത് ദൃശ്യങ്ങളിൽ കാണാം. നെട്ടയത്തെ സംഘർഷത്തിന് പിന്നിൽ സിപിഎം കോൺഗ്രസ് സംഘടിതശ്രമമെന്നായിരുന്നു ബിജെപി ആരോപണം.









