ഞായറാഴ്ച വീണ്ടും ചർച്ച തുടരുമെന്നാണ് നിലവിലെ വിവരം.
ഇസ്‌ലാമാബാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ച 15 മണിക്കൂറിന് ശേഷം താൽക്കാലികമായി പിരിഞ്ഞു. വിവിധ വിഷയങ്ങളിൽ ഗൗരവതരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഞായറാഴ്ചയും ചർച്ച തുടരുമെന്ന് ഇറാൻ സർക്കാർ അറിയിച്ചു.
ചർച്ച ഏത് ഘട്ടത്തിലാണ് എത്തിനിൽക്കുന്നത് എന്നത് സംബന്ധിച്ച് യുഎസ് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചർച്ചയുടെ ഫലം എന്തായാലും അത് തന്നെ സംബന്ധിച്ച് വലിയ കാര്യമല്ലെന്നും യുദ്ധത്തിൽ യുഎസ് ജയിച്ചു കഴിഞ്ഞു എന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം.ഹോർമുസ് കടലിടുക്ക് സംബന്ധിച്ചാണ് ഇറാനും യുഎസും തമ്മിൽ വലിയ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നതെന്ന് ഇറാൻ മാധ്യമമായ തസ്‌നീം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് ഏകപക്ഷീയമായ വലിയ നിബന്ധനകളാണ് ഹോർമുസുമായി ബന്ധപ്പെട്ട് മുന്നോട്ടുവെക്കുന്നതെന്നും അത് ഇറാൻ അംഗീകരിക്കില്ലെന്നും തസ്‌നീം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, നിയന്ത്രണങ്ങളോടെ ഹോർമുസ് കടലിലുടക്ക് തുറന്നതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചു. ഹോർമുസിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാൻ ആരംഭിച്ചതായി യുഎസ് സേന അവകാശപ്പെട്ടെങ്കിലും കടലിടുക്കിലൂടെ സൈനികക്കപ്പലുകൾ അനുവദിച്ചിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചിട്ടുണ്ട്. യുദ്ധക്കപ്പലുകള്‍ കടന്നുപോകാന്‍ അനുവദിക്കില്ലെന്നും ചരക്കുക്കപ്പലുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കുക എന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.







