ഇറാൻ ആക്രമണത്തിൽ അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടു. സ്വൈഹാൻ സ്ട്രീറ്റിലുണ്ടായ ആക്രമണത്തിൽ
മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സൗദിഅറേബ്യ ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലും ഇന്ന് ആക്രമണമുണ്ടായി. അബുദാബി സ്വൈഹാൻ സ്ട്രീറ്റിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് രണ്ടുപേർ കൊല്ലപ്പെട്ടത്.ഇന്ത്യൻ സ്വദേശിക്കും പാകിസ്ഥാൻ സ്വദേശിക്കുമാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും കത്തിനശിച്ചു . ബഹ്റൈനിലുണ്ടായ ആക്രമണത്തിൽ മുഹ്റഖ് മേഖലയിൽ തീ പിടിത്തമുണ്ടായി. ആളപായം ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അറദ്, ഖലാലി, സമാഹീജ് എന്നിവിടങ്ങളിലെ താമസക്കാർക്ക് സുരക്ഷാനിർദേശങ്ങൾ നൽകി. സൗദിയിലെ കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ നിരവധി ഡ്രോണുകൾ പ്രതിരോധ സേന തകർത്തു.
ഭീകര സംഘടനയായ ഹിസ്ബുള്ള ബന്ധമുള്ള ആറംഗസംഘം കുവൈത്തിൽ അറസ്റ്റിലായി. വിദേശത്ത് താമസിച്ചിരുന്ന പതിനാല് പേരെയും പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങൾക്കെതിരെ ഒമാൻ ഒഴികെയുള്ള 5 ഗൾഫ് രാജ്യങ്ങളും ജോർദാനും സംയുക്തപ്രസ്താവനയിറക്കി. ആക്രമണം അവസാനിപ്പിക്കണമെന്നും ഇറാന്റെ സ്ലീപ്പർ സെല്ലുകൾ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്നും പ്രസ്താവനയിൽ പറയുന്നു.








