Headlines

അന്നത്തെ തന്റെ 450 കോടി നിക്ഷേപത്തെ ചിലര്‍ പരിഹസിച്ചിരുന്നുവെന്ന് വിജയ് മല്യ; ഇന്ന് അവരെ നോക്കി മന്ദഹസിക്കുകയാണ് മല്യ

2008-ല്‍ വെറും 450 കോടി രൂപക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി വാങ്ങിയ വിജയ് മല്യയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുമാണ് ഇന്ന് ബിസിനസ് ലോകത്തെ ചര്‍ച്ച. ആര്‍സിബിയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മൂല്യവത്തായ ഫ്രാഞ്ചൈസിയായി വിശേഷിപ്പിക്കുകയാണ് പലരും. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോള്‍ട്ട് വെഞ്ച്വേഴ്‌സ്, ബ്ലാക്ക്‌സ്റ്റോണ്‍ എന്നിവയുള്‍പ്പെടെയുള്ള പങ്കാളികള്‍ക്കൊപ്പം ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ബെംഗളൂരു ആസ്ഥാനമായുള്ള ടീമിനെ 1.78 ബില്യണ്‍ ഡോളര്‍ (ഏകദേശം 16,600-16,700 കോടി രൂപ) മതിപ്പ് വിലയില്‍ വാങ്ങിതായുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വിജയ്മല്യയും ആര്‍സിബിയും ചര്‍ച്ചയില്‍ നിറഞ്ഞിരിക്കുന്നത്.

നിരവധി പേര്‍ തന്റെ നിക്ഷേപത്തെ പരിഹസിച്ചിരുന്നുവെന്നും തന്റെ പ്ലാനിനെ വൈല്‍ഡ് ഡ്രീം എന്നാണ് ചിലര്‍ വിളിച്ചത്. തന്റെ ‘ഭ്രാന്ത്’ എന്ന് വിമര്‍ശകര്‍ വിശേഷിപ്പിച്ചതിന് പിന്നില്‍ റോയല്‍ ചലഞ്ച് എന്ന ബ്രാന്‍ഡ് നിര്‍മ്മിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യമായിരുന്നുവെന്നും ഇതാണ് ഇന്നത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) ആയതെന്നും മല്യ പറയുന്നു.
വാങ്ങല്‍ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടീമിന്റെ മൂല്യം ഇന്ന് എത്തി നില്‍ക്കുന്നത് വലിയ വ്യത്യാസത്തിലാണ്. ഇത് തീര്‍ത്തും സന്തോഷകരമാണെന്നും മല്യ കൂട്ടിച്ചേര്‍ത്തു. ലീഗ് ആഗോളതലത്തില്‍ വികസിച്ചപ്പോള്‍ ബ്രാന്‍ഡ് മൂല്യത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് വില്‍പ്പനയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍.

ആര്‍സിബിയെ തന്റെ ‘ഡിഎന്‍എ’ യുടെ ഭാഗമെന്ന് വിളിച്ച മല്യ തന്റെ നേതൃത്വത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ടീമിനെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയെ പിന്തുണയ്ക്കുന്നത് തുടരാന്‍ അദ്ദേഹം ക്രിക്കറ്റ് ആരാധകരോട് അഭ്യര്‍ത്ഥിച്ചു. 2008-ല്‍ ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ലീഗിന്റെ വലിയ വാണിജ്യ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന റെക്കോര്‍ഡ് സൃഷ്ടിച്ചതായിരുന്നു ആര്‍സിബിയുടെ ഉടമസ്ഥാവകാശ മാറ്റം. അതിനാല്‍ തന്നെ മല്ല്യയുടെ വൈകാരിക പോസ്റ്റ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വേഗത്തില്‍ ശ്രദ്ധ നേടി.