Headlines

ഇസ്രയേലിനെതിരെ ആക്രമണം തുടർന്ന് ഇറാൻ; ഡിമോണയിലെ ആണവ ഗവേഷണകേന്ദ്രത്തിൽ മിസൈൽ ആക്രമണം

ഇസ്രയേലിന് എതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ. ഡിമോണയിലെ ആണവ ഗവേഷണകേന്ദ്രത്തിലും അറദ് നഗരത്തിലും ഇറാന്റെ മിസൈൽ ആക്രമണം. നൂറിലേറെ പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. വികിരണ ചോർച്ചയില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സ്ഥിരീകരണം. നതാൻസിലെ
ആണവ നിലയത്തിന് നേരെയും ബുഷെർ പവർ പ്ലാന്റിന് നേരെയും നടന്ന വ്യോമാക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നാണ് ഇറാന്റെ പ്രതികരണം.ഇസ്രയേലിന്റെ ആയുധപ്പുരയെന്ന് അറിയപ്പെടുന്ന ഒന്നാണ് ഡിമോണ ആണവനിലയം. മിസൈൽ ആക്രമണത്തിൽ ഷിമോൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്ററിൽ തീപിടിത്തമുണ്ടായി. 39 പേർക്കാണ് ഇവിടെയുണ്ടായ ആക്രമണത്തിൽ പരുക്കേറ്റത്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു. ഇറാൻ്റെ മിസൈലുകളെ തടയാൻ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്ന് ഇസ്രായേൽ സൈന്യം സമ്മതിച്ചു. ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ നേരിട്ട് പതിച്ചു.

അതേസമയം, ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീർ മുന്നറിയിപ്പ് നൽകി. യു എ ഇയിലെ റാസൽഖൈമയിലും സൗദിയുടെ കിഴക്കൻ മേഖലയിലും ഇറാന്റെ ആക്രമണശ്രമം ഉണ്ടായി.അഞ്ച് ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരിക്കുകയാണ് സൗദി അറേബ്യ. ഇറാനുമായി സമാധാന കരാറിനില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

ഇസ്രായേലിലെ നെഗേവ് മരുഭൂമിയിൽ ഡിമോണ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഷിമോൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്റർ ഇസ്രയേലിന്റെ രഹസ്യ ആയുധപ്പുരയായാണ് അറിയപ്പെടുന്നത്. 1958-ൽ ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗുരിയോണിന്റെ കാലത്താണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ഡിമോണയിൽ നിർമ്മിക്കുന്നത് ഒരു ടെക്‌സ്‌റ്റൈൽ ഫാക്ടറി ആണെന്നാണ് അക്കാലത്ത് ഇസ്രായേൽ പുറംലോകത്തെ വിശ്വസിപ്പിച്ചിരുന്നത്.