Headlines

‘മാതാപിതാക്കൾ ഈശ്വര വിശ്വാസികൾ, അഞ്ചാം തരത്തിൽ ആദ്യ പഠനം അവസാനിച്ചു, ബീഡി കെട്ടാൻ പോയി’; മുഖ്യമന്ത്രി

തന്റെ കുട്ടിക്കാല ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ ഓർമ്മകൾ പങ്കുവച്ചത്. പാട്ട് പാടി ആയിരുന്നു മുഖ്യമന്ത്രിക്ക് മോഹൻലാലിൻറെ ആദരവ്. സ്വപ്നത്തിൽപ്പോലും ഇല്ലാത്ത അഭിമുഖമെന്ന് മോഹൻലാൽ പറഞ്ഞു. കുട്ടിക്കാലവും സ്‌കൂൾ ജീവിതവും മുഖ്യമന്ത്രി ഓർത്തെടുത്തു.

തനിക്കുള്ളത് രണ്ട് സഹോദരന്മാർ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ളവർ ചെറുപ്രായത്തില്‍ തന്നെ വിട്ടുപോയെന്ന് സഹോദരങ്ങളെ കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

സന്യാസ ജീവിതത്തിന്റെ അംശം മനസിലുണ്ട്. മാതാപിതാക്കൾ ഈശ്വര വിശ്വാസികൾ. രാമായണവും കൃഷ്ണപ്പാട്ടും അമ്മയ്ക്ക് വായിച്ചുകൊടുക്കും. അഞ്ചാം തരത്തിൽ ആദ്യ പഠനം അവസാനിച്ചു. വീടിനടുത്ത് ബീഡി കെട്ടാൻ പോയി.

അച്ഛനേക്കാൾ കൂടുതൽ അമ്മയായിരുന്നു ഇത്തരം കാര്യങ്ങളിൽ വിശ്വാസം കൊണ്ടുനടന്നതെന്നും, അദ്ദേഹം പറഞ്ഞുവെച്ചു. അമ്മ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

എന്റെ എല്ലാ കാര്യങ്ങളിലും തണലായി അമ്മ എന്നും കൂടെയുണ്ടായിരുന്നു. ഏറെ കരുതലോടെ എന്നെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എന്റെ അമ്മ.’ തന്റെ ഏറെ പ്രിയപ്പെട്ട ആഴത്തിലുള്ള ബന്ധവും അദ്ദേഹം പങ്കുവയ്ക്കാതിരുന്നില്ല. അമ്മയുടെ വേർപിരിയൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഒരക്ഷരം പോലും പുറത്ത് പറയാൻ സാധിച്ചിട്ടില്ല. അത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്.

അഞ്ചാം തരത്തിൽ പഠനം ഉപേക്ഷിച്ച് ബീഡി കെട്ടുന്ന പണിക്ക് പോയിരുന്ന ഒരു ബാല്യമായിരുന്നു തനിക്കുണ്ടായിരുന്നത്. പക്ഷെ അവിടെ ചെന്നപ്പോൾ കുട്ടി പഠിക്കട്ടെ എന്നാണ് അവർ പറഞ്ഞത്. അതറിഞ്ഞ് എത്തിയ പ്രധാനധ്യാപകനും മാനേജറും അമ്മയോട് സംസാരിച്ചതിന് പിന്നാലെയാണ് യുപി സ്കൂളിൽ ചേരുന്നതെന്നും അദ്ദേഹം ഓർത്തെടുത്തു.

യുപി സ്‌കൂളിൽ വച്ച് കഥാപ്രസംഗം നടത്തിയിരുന്നു. ചെറുപ്പത്തിൽ നന്നായി വായിക്കുമായിരുന്നു. ഇപ്പോൾ അത് കുറഞ്ഞു. ടോൾസ്റ്റോയ്, വിക്ടർ ഹ്യൂഗോ, തകഴി എന്നിവരുടെ രചനകൾ വായിക്കുമായിരുന്നു. തനിക്കെതിരെ വരുന്ന വാർത്തകളിൽ വ്യാകുലപ്പെടാറില്ല, അതിൽ ഇടപെടാറില്ല. ഇന്ന് വരെ ഒരു വാർത്തയിലും നേരിട്ട് വിളിച്ച് ഇടപെടൽ നടത്തിയിട്ടില്ല. പാർട്ടിയോടുള്ള എതിർപ്പാണ് തന്നെ പറ്റിയുള്ള വാർത്തകൾ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒഴിവുവേളകൾ കിട്ടുവാണെങ്കിൽ വായന, ടിവിയിൽ സിനിമ കാണുകയുമാണ് ചെയ്യറുള്ളത്. മലയാള സിനിമയിൽ മറക്കാനാവാത്ത സിനിമകളിലൊന്ന് അമൃതം ഗമയ ആണ്. ചില സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നാറുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ആക്ഷൻ പടങ്ങൾ കാണാനാണ് ഏറെയിഷ്ടം. രജനീകാന്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.