ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകർ നടത്തിയ ആക്രമണം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വരാനിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട പ്രതിപക്ഷം ക്രിമിനൽക്കൂട്ടങ്ങളെയിറക്കി കേരളത്തിന്റെ ക്രമസമാധാനം തകർക്കാനും അതുവഴി അധികാരത്തിലെത്താനുള്ള കുറുക്കുവഴിയാണ് തേടുന്നതെന്ന് എംഎ ബേബി വിമർശിച്ചു.പ്രതിഷേധങ്ങളും എതിർപ്പുകളും ജനാധിപത്യത്തിൽ സ്വാഭാവികമാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ഉയർത്തുന്നതിന് പകരം ആക്രമണത്തിന്റെ പാതയാണ് പ്രതിപക്ഷ സംഘടനകൾ തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് കാടത്തവും സാംസ്കാരിക കേരളത്തിനാകെ അപമാനവുമാണ്. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് നേതൃത്വം നൽകുന്ന മന്ത്രിക്കെതിരെ കഴിഞ്ഞ കുറേ നാളുകളായി ആസൂത്രിത ആക്രമണങ്ങൾ നടത്താനാണ് പ്രതിപക്ഷം തയ്യാറാകുന്നതെന്ന് എംഎ ബേബി പ്രസ്താവനയിൽ പറഞ്ഞു.മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കായികമായി കൈാര്യം ചെയ്യുമെന്ന ധിക്കാരപരമായ നിലപാടാണ് കുറേക്കാലമായി പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യമന്ത്രിക്കെതിരായ ആക്രമണത്തിൽ നിലപാട് വ്യക്തമാക്കാനും അക്രമികളെ തള്ളിപ്പറയാനും കോൺഗ്രസ്, യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്ന് എംഎ ബേബി ആവശ്യപ്പെട്ടു.
കെഎസ്യു, യൂത്ത്കോൺഗ്രസ് പ്രവർത്തകരെ രംഗത്തിറക്കിയുള്ള ഇൗ അക്രമമാർഗത്തിനെതിരെ ജനാധിപത്യ വിശ്വാസികളാകെ അണിനിരത്തി പ്രതിഷേധം ശക്തമാക്കും. സംഘർഷമുണ്ടാക്കി നാട്ടിൽ കലാപത്തിന് കോപ്പുകൂട്ടുന്ന പ്രതിപക്ഷ തന്ത്രങ്ങളിൽ സിപിഐഎം, എൽഡിഎഫ് പ്രവർത്തകർ വീണുപോകരുതെന്ന് എംഎ ബേബി പറഞ്ഞു. കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ് ജനാധിപത്യ രീതിയിലും സമാധാനപരവുമായ പ്രതിഷേധങ്ങൾ കേരളമാകെ ഉയർത്തിക്കൊണ്ടുവരണം. അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നിൽക്കൊണ്ടുവരാനും തക്കതായ ശിക്ഷയുറപ്പാക്കാനും പൊലീസ് അധികൃതർ തയ്യാറാകണമെന്ന് എംഎ ബേബി ആവശ്യപ്പെട്ടു.









