തിരുവല്ല സ്പാ ബലാത്സംഗ കേസ് പ്രതി സുബിന്‍ അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്ക് ആണ് തിരുവല്ല പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതിയുമായി സ്പായിലെത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. പ്രതിയെ വിശദമായി പൊലീസ് ചോദ്യം ചെയ്യുകയാണ്. മറ്റു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് അന്വേഷണസംഘം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ ഇതുവരെ പിടിയിലായി. ഒളിവിലുള്ള മറ്റു മൂന്നു പേര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. ഈ മൂന്ന് പ്രതികള്‍ ബെംഗളൂരുവില്‍ ഉണ്ടെന്നാണ് സൂചന. അതിനിടെ സുബിന്‍ അലക്‌സാണ്ടറിനെതിരെ വീണ്ടും കാപ്പ ചുമത്താന്‍ ഉള്ള നടപടികള്‍ പൊലീസ് വേഗത്തിലാക്കി. ഇത് സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കി. (Thiruvalla Spa rape case)കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായില്‍ എത്തിയതാണ് സുബിന്‍ അലക്‌സാണ്ടര്‍ അടക്കം ആറ് പേര്‍. 50000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നല്‍കാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിനും കൂട്ടാളികളും ജീവനക്കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങളും മൊബൈലില്‍ ചിത്രീകരിച്ചു. ഈ സമയം സ്പായില്‍ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ സംഭവത്തിന് ശേഷം സ്പായില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.പ്രതി അലക്‌സാണ്ടര്‍ സുബിനെ കുറ്റപ്പുഴയിലെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. രണ്ട് പേരെ കൂടി പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ‘മരണം’ എന്ന് വിളിക്കുന്ന സുബിന്‍ അലക്‌സാണ്ടര്‍. സംഭവം പുറത്തുപറഞ്ഞാല്‍ കുന്നുകളയും എന്നും പ്രതികള്‍ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി. ഒന്നാം തീയതി നടന്ന സംഭവത്തില്‍ മൂന്നാം തീയതി ആയിരുന്നു പൊലീസ് കേസ് എടുത്തത്.
തിരുവല്ലയിലെ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് അനധികൃത സ്പാകള്‍ക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും കോര്‍പ്പറേഷനുകളുടെ നേതൃത്വത്തില്‍ നടപടികള്‍ തുടരുകയാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ പതിനേഴ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നെന്ന് കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോട്ടും നാളെ മുതല്‍ പരിശോധന ആരംഭിക്കും. ചട്ടലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ പ്രതികരിച്ചു.







