ശബരിമല സ്വര്‍ണക്കൊള്ള; ഇഡി അന്വേഷണം മുന്നോട്ട്; എസ് ശ്രീകുമാര്‍ ഹാജരായി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. ഇഡി ചോദ്യം ചെയ്യുന്ന രണ്ടാമത്തെയാളാണ് എസ് ശ്രീകുമാര്‍. ദ്വാരപാലക കേസില്‍ മാത്രമാണ് ശ്രീകുമാര്‍ പ്രതി. സ്വര്‍ണക്കൊള്ള കേസില്‍ സ്വഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇഡി നടപടി (Sabarimala gold theft; ED investigation continues).
കേസില്‍ ജയില്‍ മോചിതനായ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. ഇഞ്ചക്കല്ലിലെ എസ് ഐ ടി ഓഫീസിലാണ് ഹാജരായത്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശമുണ്ട്.
സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്‌സ് ഡയറക്ടറ്റേറ്റ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉടന്‍ സമന്‍സ് അയയ്ക്കും.കേസില്‍ മുരാരി ബാബുവിനെ മാത്രമാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇതുവരെ ചോദ്യം ചെയ്തത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രികരിച്ച് വിശദമായ അന്വേഷണത്തിലാണ് ഇഡി.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഹാജരാകണം എന്ന് കാണിച്ച് ഇഡി നോട്ടീസ് നല്‍കിയിരുന്നു.

കേസില്‍ പെട്ടെന്ന് തന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് പ്രതിപക്ഷം പറയുന്നത് പ്രതികളെ രക്ഷിക്കാനെന്ന് മന്ത്രി എം ബി രാജേഷ് വിമര്‍ശിച്ചു. കുറ്റക്കാരെ ശിക്ഷിക്കുകയാണ് വേണ്ടതെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. യുഡിഎഫിന്റെ പുതുയുഗ യാത്രയില്‍ അവര്‍ക്കൊന്നും ഒന്നും പറയാനില്ലെന്നും എം ബി രാജേഷ് പറഞ്ഞു.