സുൽത്താൻ ബത്തേരിയിൽ രണ്ട് പേർക്ക്കൂടി കൊവിഡ്;ഇന്ന് 57 പേർക്ക് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് രണ്ട്‌പേർക്ക്കൂടി രോഗം കണ്ടെത്തിയത്

സുൽത്താൻ ബത്തേരി : ബത്തേരി പട്ടണത്തിൽ ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടം ഇന്നലെ രണ്ട്‌പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് രണ്ട്‌പേർക്ക്കൂടി രോഗവ്യാപനം കണ്ടെത്തിയത്. 55 പേരുടെ ശ്രവമാണ് ബത്തേരി ലയൺസ് ഹാളിൽ വെച്ച് നടന്ന മൊബൈൽ ആന്റിജൻ ടെസ്റ്റിൽ പരിശോധിച്ചത്.
പോസിറ്റീവ് ആയവർ നേരത്തെ നഗരത്തിലെ പലചരക്ക് മൊത്തവിതരണ സ്ഥാപനത്തിലെ കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരാണ്. രോഗം പിടിപ്പെട്ടവരിൽ ഒരാൾ നഗരത്തിലെ ലോഡിംഗ് തൊഴിലാളിയും മറ്റൊരാൾ മറ്റൊരു മൊത്തവ്യാപര പലചരക്ക് കടയിൽ നിന്നും സാധനങ്ങൾ കൊണ്ടുപോകുന്ന ഗുഡ്‌സ് ഡ്രൈവറുമാണ്. ഇതോടെ ഇവിടെ നിന്നും സമ്പർക്കത്തിലുടെ രോഗം ബാധിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. ഇന്നലെ കൊവിഡ് ബാധിച്ചവരുമായി സമ്പർക്കം വന്ന ബത്തേരിയിലെ കീർത്തി സൂപ്പർ മാർക്കറ്റ് , കെ.സി.ട്രേഡിംഗ്, പ്രിൻസ്‌ട്രേഡിംഗ്, പോപ്പുലർ, ആശ മെസ്സ്, എന്നി സ്ഥാപനങ്ങൾ മുൻകരുതൽ പ്രതിരോധ നടപടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് അടപ്പിച്ചു.
തുടർച്ചയായി രോഗവ്യാപനം കണ്ട ബത്തേരി പട്ടണത്തിൽ ചൊവ്വാഴ്ച മാത്രമാണ് രോഗം സ്ഥിരികരിക്കാതിരുന്നത്. പട്ടണത്തിൽ 267 പേരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു. ഇതുവരെ കൊവിഡ് 19 യുമായി ബന്ധപ്പെട്ട് 496 പേരുടെ ശ്രവമാണ് ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയത്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പലചരക്ക് മൊത്തവ്യാപാര സ്ഥാപനവുമായി കൂടുൽ കച്ചവടക്കാർക്ക് സമ്പർക്കമുണ്ടായിരുന്നതിനാൽ ഇന്നലെ കോളിയാടി മുതൽ കരടിപ്പാറവരെയുള്ള കച്ചവടക്കാരെയും ലോഡിംഗ്കാരെയും ചുള്ളിയോട് വെച്ച് ആന്റിജൻ ടെസ്റ്റിന് വിധേയമാക്കി. 74 പേരുടെ ശ്രവപരിശോധന നടത്തിയെങ്കിലും ആർക്കും കൊവിഡിന്റെ ലക്ഷണങ്ങൾ കണ്ടില്ല. എല്ലാം നെഗറ്റീവായിരുന്നു.