വെള്ളമുണ്ടയിൽ ജുനൈദ് കൈപ്പാണിക്ക് അട്ടിമറി വിജയം : ഗ്രാമപ്പഞ്ചായത്തും എൽ.ഡി.എഫ് പിടിച്ചു

 

എഴുത്തുകാരനും മാധ്യമ പ്രവർത്തകനും   ജനതാദൾ എസ്. സ്ഥാനാർത്ഥിയുമായ ജുനൈദ്  കൈപ്പാണി  വയനാട് ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷനിൽ നിന്നും വിജയിച്ചു. മുസ്ലിം ലീഗിന്റെ  കോട്ടയായ വെള്ളമുണ്ടയിൽ  അട്ടിമറി വിജയം ആണ് ജുനൈദ് നേടിയത്. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്‌ലിം ലീഗ് നേതാവുമായ പി കെ അസ്മത്തിെനെയാണ്  ജുനൈദ് തോൽപ്പിച്ചത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണവും എൽഡിഎഫിന് . ഫലം വന്ന് നിമിഷക്കൾക്കകം ജുനൈദിന്റെ െഫെയ്സ്ബക്ക് പോറ്റും വന്നു.  പോസ്റ്റ് ചുവടെ.  ജീവിതത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവിന്റെ  മനോജ്ഞമായ മുഹൂർത്തമാണിത്. വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വെള്ളമുണ്ട ഡിവിഷൻ പ്രതിനിധിയായി ഈയുള്ളവൻ  തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.  എന്നിൽ വിശ്വാസമർപ്പിച്ച എല്ലാ സഹോദരി സഹോദരന്മാർക്കും ഹൃദയത്തിൽ തൊട്ട് നന്ദി പറയുകയാണ്.  ഏതൊരു പൊതുപ്രവർത്തകന്റെയും ഊർജ്ജവും കരുത്തും സമൂഹമാണ്. എൻറെ മാത്രമല്ല വെള്ളമുണ്ടയുടെയും രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവിന്റെ നിമിഷമാണ് ഇന്ന്.  നാട്ടുകാരൻ തന്നെയായ ഒരാൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ പോകുന്നത് കാൽ നൂറ്റാണ്ടിനിടയിൽ ഇതാദ്യമാണു. വർദ്ധിതമായ പ്രതീക്ഷകളുടെയും വിശ്വാസത്തിന്റെയും പുറത്താണ് വെള്ളമുണ്ടയിലെ  ഉദ്ബുദ്ധരായ ജനസമൂഹം എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്‌. ഈ വിശ്വാസം ജീവിതത്തിലുടനീളം കാത്തു രക്ഷിക്കാൻ സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം  അടിസ്ഥാനപരമായ ചില മൂല്യങ്ങളിൽ അധിഷ്ഠിതമാണ് എൻറെ ജീവിതം; എന്റെ പാർട്ടിയും മുന്നണിയും ആവശ്യപ്പെടുന്നതും മറ്റൊന്നല്ല.  എന്നാൽ ഈ പ്രതീക്ഷകളുടെ ഭാരം വളരെ വളരെ വലുതാണ്.  അത് നിറവേറ്റുവാൻ ഉള്ള കഠിനവും അർപ്പണപൂർണ്ണവുമായ പരിശ്രമം ആയിരിക്കും ഇനിയുള്ള സാമൂഹിക ജീവിതം എന്ന്  ഈ നിമിഷം നെഞ്ചിൽ കൈ വെച്ച് ഞാൻ പ്രഖ്യാപിക്കുകയാണ്.  മതേതര മൂല്യങ്ങളുടെ  പതാക വാഹകരായ ഇടതുമുന്നണിയുടെ, ജനതാദളിന്റെ, സ്ഥാനാർത്ഥിയായാണ് ഞാൻ മത്സരിച്ചതും വിജയിച്ചതും.  എന്നാൽ ഈ നിമിഷം മുതൽ ഞാൻ ഈ നാടിൻറെ ആകെ സേവകൻ ആയിരിക്കും. എതിർത്ത് വോട്ട് ചെയ്തവരോടും  സ്നേഹമേ ഉള്ളൂ. അതാണ് ജനാധിപത്യത്തിൻറെ അന്തസത്തയും.  കരുത്തരും പ്രഗത്ഭരുമായിരുന്നു എൻറെ എതിർ സ്ഥാനാർത്ഥികൾ. ഒരാൾ തെരഞ്ഞെടുക്കപ്പെട്ടു എന്നതുകൊണ്ട് മറ്റുള്ളവർ പരാജിതരായി എന്ന് ഞാൻ കരുതുന്നില്ല. ബഹുമാന്യരായ  ശ്രീ അസ്മത്ത്ക്കാക്കും മറ്റ് സ്ഥാനാർത്ഥികൾക്കും  ഹൃദ്യമായി അഭിവാദ്യം ചെയ്യാൻ കൂടി ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്.  നിർദ്ദേശങ്ങളും മാർഗ്ഗ ദർശനങ്ങളും തിരുത്തലുകളും ആയി ഈ വലിയ യാത്രയിൽ തുടർന്നും കൂടെ ഉണ്ടാകണം എന്ന് ആദരണീയരായ എൻറെ നാട്ടുകാരോട് വിനയപൂർവ്വം അപേക്ഷിക്കുകയാണ്. പ്രചാരണവേളയിൽ ഈ നാടിൻറെ സ്നേഹം ഞാൻ നേരിട്ടറിഞ്ഞതാണു. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഊഷ്മളമായ പിന്തുണയാണ് ബഹുജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ചത്. യുവസമൂഹം ആവേശമായി കൂടെ നിന്നു. പാർട്ടിയുടെയും മുന്നണിയുടെയും എളിയ പ്രവർത്തകർ മുതൽ  സമുന്നത നേതാക്കൾ വരെ നടത്തിയ അക്ഷീണ പ്രയത്നം വിലമതിക്കാനാവാത്തതാണ്.  എല്ലാവരോടും ഒരിക്കൽ കൂടി ഉള്ള്‌ തൊട്ട് നന്ദി പ്രകാശിപ്പിക്കുന്നു.  കൂടെയുണ്ടാവും ; എല്ലായ്പ്പോഴും