വെള്ളമുണ്ട ഇരട്ടക്കൊലപാതകം: വിചാരണ ആരംഭിച്ചു

കൽപ്പറ്റ: വെള്ളമുണ്ട പന്ത്രണ്ടാംമൈലിൽ ദമ്പതിമാർ കൊല്ലപ്പെട്ട കേസിന്റെ വിചാരണ ബുധനാഴ്ച ജില്ലാ കോടതിയിൽ തുടങ്ങി. 72 സാക്ഷികളുള്ള കേസിലെ ഒന്നു മുതല്‍ ഏഴു വരെ സാക്ഷികളില്‍ മൂന്നുപേരെയാണ് ബുധനാഴ്ച്ച വിസ്തരിച്ചത്. നാലുപേരെ ഒഴിവാക്കി. എട്ടു മുതൽ മുതൽ 14 വരെ സാക്ഷികളെ എട്ടിനും 14 മുതൽ 20 വരെ സാക്ഷികളെ ഒമ്പതിനും വിസ്തരിക്കും. പ്രതിക്ക് വേണ്ടി അഡ്വ. ഷൈജു മാണിശ്ശേരിയും സർക്കാരിന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ജോസഫ് മാത്യുവും ഹാജരായി.  2018 ജൂലൈ ആറിനാണ് വെള്ളമുണ്ടയിലെ നവ ദമ്പതികളായ പൂരിഞ്ഞിവാഴയിൽ ഉമ്മർ, ഭാര്യ ഫാത്തിമ എന്നിവരെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ  കണ്ടെത്തിയത്. നിർണായക ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടുമാസത്തിന് ശേഷമാണ് പ്രതി കോഴിക്കോട് തൊട്ടിൽപാലം സ്വദേശി കലങ്ങോട്ടുമ്മൽ മരുതോറയിൽ വിശ്വൻ എന്ന വിശ്വനാഥൻ അറസ്റ്റിലായത്. പ്രത്യക്ഷ തെളിവുകളൊന്നും ഇല്ലാതിരുന്ന കേസിൽ പ്രത്യേക അന്വേഷണസംഘം മറ്റു സംസ്ഥാനങ്ങളിലേതടക്കം മോഷ്ടാക്കളെ ചോദ്യം ചെയ്തതിനുനൊടുവിലാണ് പ്രതിയിലേക്ക് എത്തിയത്. മോഷണ ശ്രമത്തിനിടെയായിരുന്നു ഇരട്ടകൊലപാതകം.