ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് മുഖ്യപ്രതിയെന്ന് കരുതുന്ന ഫൈസൽ കരീം മസൂദ്. ഹാദിയെ കൊലപ്പെടുത്തിയത് താനല്ലെന്നും ആക്രമണത്തിന് പിന്നിൽ ഒരു തീവ്ര രാഷ്ട്രീയ സംഘടനയാണെന്നും മസൂദ് പറയുന്നു. സമൂഹമാധ്യത്തിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. താൻ ഇപ്പോൾ ദുബായിലാണെന്നും ഫൈസൽ കരീം മസൂദ് പറയുന്നു.“ഹാദിയുടെ കൊലപാതകത്തിൽ എനിക്ക് ഒരു തരത്തിലും പങ്കില്ല. ഈ കേസ് പൂർണ്ണമായും തെറ്റാണ്. കെട്ടിച്ചമച്ച ഗൂഢാലോചനയുടെ അടിസ്ഥാനത്തിലുള്ളതാണ്,” മസൂദ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. “തെറ്റായ കേസ് കാരണം, ഞാൻ രാജ്യം വിട്ട് ദുബായിലേക്ക് വരാൻ നിർബന്ധിതനായി. വളരെ പ്രയാസപ്പെട്ടാണ് ഞാൻ ഇവിടെ എത്തിയത്,” ഫൈസൽ കരീം മസൂദ് പറയുന്നു.
പൂർണ്ണമായും നിരപരാധിയായിരുന്നിട്ടും കഠിനമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഫൈസൽ കരീം മസൂദ് പറയുന്നു. തന്റെ കുടുംബത്തിനും കൊലപാതകത്തിൽ പങ്കില്ലെന്ന് വീഡിയോയിൽ ഫൈസൽ പറയുന്നുണ്ട്. “അവർക്ക് ഇതിൽ യാതൊരു പങ്കുമില്ല. എന്റെ കുടുംബത്തോടുള്ള ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം അന്യായവും അസ്വീകാര്യവുമാണ്, ഞാൻ അതിൽ ശക്തമായി പ്രതിഷേധിക്കുന്നു,” ഫൈസൽ കരീം മസൂദ് പറഞ്ഞു.ഹാദിയുമായുള്ള ബന്ധത്തെക്കുറിച്ച് മസൂദ് വിശദീകരിക്കുന്നുണ്ട്. “ഞാൻ ഹാദിയുടെ ഓഫീസിൽ പോയിരുന്നു. എനിക്ക് ഒരു ഐടി സ്ഥാപനമുണ്ട്, മുമ്പ് ഞാൻ ധനകാര്യ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്നു. ഒരു ജോലി അവസരത്തിനായി ഞാൻ ഹാദിയെ കാണാൻ പോയി. ജോലി ശരിയാക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും മുൻകൂർ പണം ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച്, ഞാൻ അദ്ദേഹത്തിന് 500,000 ടാക്ക നൽകി. അദ്ദേഹത്തിന്റെ വിവിധ പരിപാടികൾക്ക് സംഭാവന നൽകാനും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു, അദ്ദേഹം ആവശ്യപ്പെടുമ്പോഴെല്ലാം ഞാൻ ഫണ്ട് നൽകി” ഫൈസൽ കരീം മസൂദ് കൂട്ടിച്ചേർത്തു.
കൊലപാതകത്തിന് പിന്നിൽ ജമാഅത്താണെന്നും തങ്ങളെ മനഃപൂർവ്വം കേസിൽ കുടുക്കുകയായിരുന്നുവെന്നും ഫൈസൽ കരീം മസൂദ് ആരോപിക്കുന്നു. അതേസമയം ഹാദിയുടെ കൊലപാതകത്തിലെ രണ്ട് പ്രതികളായ ഫൈസൽ കരീം മസൂദ്, ആലംഗീർ ഷെയ്ഖ് എന്നിവർ രാജ്യം വിട്ട് മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പോലീസ് നേരത്തെ പറഞ്ഞിരുന്നു. പ്രതികൾ നിലവിൽ ഇന്ത്യയിൽ ഉണ്ടെന്നും ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉസ്മാൻ ഹാദിയുടെ കൊലപാതകം; ‘എനിക്ക് പങ്കില്ല, ഞാൻ ദുബായിലാണ്’; മുഖ്യ പ്രതിയായ ഫൈസൽ കരീം മസൂദ്






