അതി ദരിദ്ര മുക്ത കേരളത്തിൽ സർക്കാരിന് തുറന്ന കത്തുമായി സാമൂഹിക പ്രവർത്തകർ. അതി ദരിദ്രരെ നിർണയിക്കാൻ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത് ?. ആധാരമായ പഠന റിപ്പോർട്ട് പുറത്തുവിടണം. സാമ്പത്തിക, സാമൂഹിക മേഖലയിലെ 24 വിദഗ്ധർ ഒപ്പുവച്ച കത്താണ് സർക്കാരിന് കൈമാറിയത്
അതിദരിദ്രത മറികടന്നതിന് വസ്തുതാപരമായ പിൻബലം എന്ത് ?. 233 രൂപ ദിവസക്കൂലി കിട്ടുന്ന ആശാപ്രവർത്തകരും അസംഘടിത തൊഴിലാളികളും അതിദരിദ്ര ജന വിഭാഗം അല്ലേ ?. അതിദാരിദ്ര്യ നിർമ്മാർജ്ജനം ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും ആവശ്യം.
അതേസമയം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തിനെ നാളെ മുഖ്യമന്ത്രി പ്രഖ്യാപിക്കും. അതിദാരിദ്ര്യത്തെ തുടച്ചു നീക്കി കേരളം ചരിത്രം രചിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനവും ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശവുമാണ് കേരളം. നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
2021ൽ ജനസംഖ്യയുടെ 0.7% മാത്രമായിരുന്നു ദരിദ്രരുടെ അളവായി നീതി ആയോഗ് കണ്ടെത്തിയത്. ആ ചെറു ന്യൂനപക്ഷത്തെ കൈപിടിച്ചുയർത്താനാണ് സർക്കാർ നേതൃത്വം നൽകിയതെന്ന് മന്ത്രിമാർ പറഞ്ഞു. നാളെ കേരളപ്പിറവി ദിനത്തിൽ വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതിദാരിദ്ര്യമില്ലാത്ത കേരളത്തിന്റെ പ്രഖ്യാപനം നടത്തും.
സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ പരിപാടിയിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവിനെയും പരിപാടിയിലേക്ക് ക്ഷണിക്കും. സിനിമാതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിക്ക് മുമ്പും ശേഷവും ഒരു കലാവിരുന്നും ഉണ്ടായിരിക്കും. ഇതിനായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചെയർമാനായി വിപുലമായ ഒരു സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേ സമയം, സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.







