‘മഴക്കാലം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു, ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി, ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റുന്നത് ചർച്ചയാക്കാം’; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ വേനലവധി പരിഷ്കാരം, അടിയന്തര പൊതു ചർച്ചയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി. പൊതുജനാഭിപ്രായം തേടാൻ തീരുമാനം. വേനലവധി മാറ്റുന്നതിനുള്ള ഗുണങ്ങളും ദോഷങ്ങളും ജനങ്ങൾക്ക് അറിയിക്കാം. കുട്ടികളുടെ പഠനം ആരോഗ്യം എന്നിവയെ എങ്ങനെ ബാധിക്കുമെന്ന് നിർദ്ദേശിക്കാം. നിർദ്ദേശങ്ങൾ കമന്റുകൾ ആയി രേഖപ്പെടുത്താമെന്ന് വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാം മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാലാണ് പൊതുചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം? തുടങ്ങിയ വിഷയങ്ങളിലാണ് മന്ത്രി അഭിപ്രായം ആരാഞ്ഞത്.