ചുവരില്‍ വരച്ച സ്വപ്ന ഭവനം യാഥാര്‍ഥ്യമായി; ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് കൈമാറി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുൻ്റെ കുടുംബത്തിന് സ്നേഹഭവനം ഒരുങ്ങി. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പണം പിരിച്ച ശേഷം വീട് വെച്ചുനൽകാത്തവർ ഉള്ള കാലത്താണ് നിശ്ചയിച്ച സമയത്തിന് മുൻപ് സ്നേഹഭവനം യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.2025 ജൂലൈ 17 നാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ കെഎസ്ഇബി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. അധികൃതരുടെ അനാസ്ഥയിൽ പൊലിഞ്ഞ മിഥുൻ ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയായിരുന്നു. അടച്ചുറപ്പില്ലാത്ത പഴയ കൂരയുടെ ചുവരിൽ മിഥുൻ വരച്ചിട്ട
സ്വപ്ന വീട് ഒടുവിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈയ്ഡ്സ് യാഥാർത്ഥ്യമാക്കി.

അച്ഛനും അമ്മയും സഹോദരനും അടങ്ങിയ നിർധന കുടുംബത്തെ വീണു പോകാതെ നല്ല മനസുകൾ ചേർത്തു നിർത്തിയെന്ന് മന്ത്രി പറഞ്ഞു. മിഥുൻ്റെ മാതാപിതാക്കളിൽ ഒരാൾക്ക് തേവലക്കര സ്കൂളിൽ
ജോലി നൽകണമെന്ന് മാനേജ്മെൻ്റ് അംഗങ്ങളോട് മന്ത്രി അഭ്യർത്ഥിച്ചു. അതേസമയം പുതിയ വീട്ടിലേക്ക് മാറുമ്പോഴും മിഥുൻ്റെ വേർപാട് കുടുംബത്തിന് തീരാ നോവാണ്.