Headlines

ഹരിയാനയില്‍ ഹോം വര്‍ക് ചെയ്യാത്തതിന് രണ്ടാം ക്ലാസുകാരനെ ടീച്ചര്‍ തലകീഴായി കെട്ടിയിട്ട് തല്ലി

ഹരിയാനയില്‍ ഗൃഹപാഠം ചെയ്യാത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയോട് സ്‌കൂള്‍ അധികൃതരുടെ ക്രൂരത. ഹരിയാന പാനിപത്തിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. കുട്ടിയെ മര്‍ദ്ദിക്കാന്‍ പ്രിന്‍സിപ്പല്‍ ഡ്രൈവറെ വിളിച്ചുവരുത്തി എന്നും ആരോപണം ഉയരുന്നുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റീന, ഡ്രൈവര്‍ അജയ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജട്ടല്‍ റോഡിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്.

കുട്ടിയെ കയറുകൊണ്ട് ജനലിനരികില്‍ തലകീഴായി കെട്ടിത്തൂക്കിയതായുള്ള വിഡിയോയാണ് പുറത്തുവന്നത്. അടുത്തിടെ മാത്രമാണ് ഈ കുട്ടി സ്‌കൂളില്‍ അഡ്മിഷന്‍ നേടിയത്. ഡ്രൈവര്‍ അജയ് കുട്ടിയെ കെട്ടിത്തൂക്കുകയും ഇതിനിടെ കുട്ടിയെ അടിക്കുകയും ചെയ്തതായി പുറത്തുവന്ന വിഡിയോയിലുണ്ട്. ഇതിനിടെ ഇയാള്‍ പലര്‍ക്കും വിഡിയോ കോള്‍ ചെയ്യുകയും അവര്‍ക്ക് മുന്നില്‍ കുട്ടിയെ പ്രദര്‍ശിപ്പിച്ച് കുട്ടിയെ പരിഹസിക്കുകയും ചെയ്തു.

വിഡിയോ കുട്ടിയുടെ അമ്മ ഡോളി കാണാനിടയായതോടെയാണ് സംഭവത്തില്‍ പൊലീസ് ഇടപെടലുണ്ടാകുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റീന പതിവായി കുട്ടികളെ ക്രൂരമായി മര്‍ദിക്കാറുണ്ടെന്നും സ്‌കൂളിലെ ശുചിമുറികള്‍ കുട്ടികളെക്കൊണ്ടാണ് വൃത്തിയാക്കാറുള്ളതെന്നും രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു.