Headlines

ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; തുന്നിക്കെട്ടിയ മുറിവില്‍ നിന്ന് 5 മാസത്തിന് ശേഷം മരച്ചീള് കണ്ടെത്തി

തൃശ്ശൂര്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. കാലില്‍ മരക്കൊമ്പ് കൊണ്ട് പരുക്കേറ്റ് ചികിത്സ തേടിയ ആളുടെ കാലില്‍ നിന്ന് അഞ്ച് മാസത്തിന് ശേഷം മരകഷ്ണം കണ്ടെത്തി. തുന്നിക്കെട്ടിയ മുറിവില്‍ നിന്നാണ് മരക്കഷ്ണം കണ്ടെത്തിയത്. അഞ്ച് മാസക്കാലത്തോളെ തന്റെ കാലില്‍ വേദനയും നീരും വന്നെന്നും തുന്നിക്കെട്ടിയ ഭാഗം മുഴച്ചുവന്നെന്നും രോഗി പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് കാലിന് പരുക്കേറ്റ് പങ്ങാരപ്പള്ളി സ്വദേശി ചന്ദ്രന്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. കാലില്‍ മരക്കമ്പ് തറച്ചുകയറിയെന്ന് ചന്ദ്രന്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. മരക്കമ്പ് തറച്ച് മുറിവുണ്ടായെന്ന് മാത്രം പറഞ്ഞ് ആശുപത്രി അധികൃതര്‍ അത് തുന്നിക്കെട്ടി വിടുകയായിരുന്നു. പിന്നീട് കടുത്ത വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചന്ദ്രന്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി. മുറിവേറ്റ ഭാഗം നന്നായി മുഴച്ചുവന്നിരുന്നു.

ഉടന്‍ തന്നെ സര്‍ജറി വേണമെന്ന് വടക്കാഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ഡോക്ടേഴ്‌സ് ചന്ദ്രന്റെ കാലിന്റെ മുഴ കീറിയപ്പോള്‍ അതില്‍ നിന്ന് രണ്ടിഞ്ചോളം വലിപ്പമുള്ള മരക്കഷ്ണം കണ്ടെത്തുകയായിരുന്നു. കൂലിപ്പണിക്കാരനായ ചന്ദ്രന് കാലുവേദന മൂലം കഴിഞ്ഞ അഞ്ചുമാസക്കാലത്ത് കുറേയേറെ ദിവസം പണിക്ക് പോലും പോകാന്‍ സാധിച്ചിരുന്നില്ല.