അറ്റൻഡൻസ് രജിസ്റ്ററിലെ ചില പേജുകൾ വെള്ളം ഒഴിച്ച് നശിപ്പിച്ചു, ചെമ്പഴന്തി ഉദയൻ അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കുന്നത് തടയുകയാണ് ചെയ്തതെന്ന് മേയർ വി വി രാജേഷ്. ഇന്നത്തെ കൗൺസിൽ യോഗം ദിവസങ്ങൾക്കു മുൻപ് തന്നെ അജണ്ട അറിയിച്ചിരുന്നു. PMAY യിൽ തദ്ദേശ മന്ത്രിയുടെ നിലപാടിനെ അഭിനന്ദിച്ചാണ് കൗൺസിൽ ആരംഭിച്ചത്.
അതിനു ശേഷം നിരവധി അജണ്ടകൾ ഉണ്ടായിരുന്നു. നഗരസഭ ജീവനക്കാരുടെ ലോൺ ഉൾപ്പടെയുള്ള വിഷയങ്ങൾ അവതരിപ്പിച്ചു. ആ സമയത്തൊക്കെ മുദ്രാവാക്യം മുഴക്കുകയാണ് ചെയ്തത്.ഇന്ന് നടന്നത് ദൗർഭാഗ്യകരമായ കാര്യം. നടക്കാൻ പാടില്ലാത്ത സംഭവം. അറ്റൻഡൻസ് രജിസ്റ്റർ ഒപ്പിട്ടു തീർന്നില്ലേൽ കുറച്ചു സമയം കൂടി കൊടുക്കാറുണ്ടെന്നും മേയർ വ്യക്തമാക്കി.
ഒപ്പിടാൻ രജിസ്റ്റർ കൊടുക്കുമ്പോൾ ഉദ്യോഗസ്ഥന്റെ കയ്യിൽ തിരിച്ചു കൊടുക്കുകയാണ് വേണ്ടത്. എന്നാൽ ചില പേജുകൾ നശിപ്പിക്കാൻ ശ്രമം നടന്നു. വെള്ളം ഒഴിച്ചു. നാളെ എന്തെങ്കിലും ഉണ്ടായാൽ കോടതിക്ക് മുൻപിൽ കൊടുക്കേണ്ട രേഖയാണ്. അറ്റൻഡൻസ് രജിസ്റ്റർ ഡാമേജ് ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്.
ചെമ്പഴന്തി ഉദയൻ അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കുന്നത് തടയുകയാണ് ചെയ്തത്. ജനപ്രതിനിധികൾ തമ്മിൽ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി പാടില്ല. അത് പരിശോധിക്കുക തന്നെ ചെയ്യും. സുഗതന്റെ കാര്യത്തിൽ മുൻപ് പറഞ്ഞ നിലപാട് തന്നെയാണ് ഉള്ളത്. അജണ്ട ചർച്ച ചെയ്യാൻ സമയം കിട്ടിയില്ലെങ്കിൽ അടുത്ത ദിവസത്തേക്ക് മാറ്റി വെയ്ക്കുകയാണ് ചെയ്യാറ്.
വാഴോട്ടുകൊണം കൗൺസിലറുടെ കാര്യത്തിൽ ഒരു നടപടിയും എടുക്കാൻ മേയർക്ക് കഴിയില്ല. ഇന്ന് പങ്കെടുത്ത കൗൺസിലർമാർക്ക് എല്ലാവർക്കും ഒപ്പിടാൻ സാധിച്ചിട്ടില്ല. ഒപ്പിട്ടു കൈമാറിയിരുന്നെങ്കിൽ എല്ലാവർക്കും ഒപ്പിടാമായിരുന്നു. നിയമപോരാട്ടം നടത്തേണ്ടത് അറ്റൻഡൻസ് രജിസ്റ്ററിന്റെ പേപ്പർ വലിച്ചു കീറിയല്ല.
അജണ്ടകൾ ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കാൻ തയ്യാറാണ്. 34 കൗൺസിലർമാരുടെ പേപ്പർ തരട്ടെ. അതല്ലേ നിയമം. 20 പേർ ഒപ്പിട്ട നോട്ടീസിൽ കൗൺസിൽ യോഗം വിളിച്ചാൽ ഞാൻ ചെയ്യുന്നത് തെറ്റായ കാര്യമാകില്ലേ. ചെമ്പഴന്തി ഉദയൻ കൈവീശി അടിച്ചതിലും അദ്ദേഹം പ്രതികരിച്ചു. പല ദൃശ്യങ്ങളും വരുന്നുണ്ട്. ദൃശ്യങ്ങൾ പരിശോധിക്കട്ടെയെന്നും മേയർ മറുപടി നൽകി.







