പൊതു ഇടങ്ങളിൽ സ്വകാര്യ സംഘടനകളുടെ പരിപാടികൾ തടയാനുള്ള തീരുമാനം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ആർഎസ്എസ് പരിപാടികൾ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം ഉണ്ടായിരുന്നത്. ജസ്റ്റിസ് നാഗ പ്രസന്നയുടെ ബഞ്ച് ആണ് സ്റ്റേ ചെയ്തത്. കേസ് നവംബർ 17ന് വീണ്ടും പരിഗണിക്കും. അപ്പീൽ നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
സർക്കാരിന്‍റെ നിർദ്ദേശത്തെ ചോദ്യം ചെയ്ത് പുനശ്ചൈതന്യ സേവാ സംസ്ഥെ എന്ന സംഘടനയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നിയമപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സ്വകാര്യ സംഘടനകളുടെ അവകാശങ്ങളെ ഈ നീക്കം ലംഘിക്കുന്നുവെന്ന് ഹർജിയിൽ വാദിച്ചിരുന്നു. ഈ മാസം ആദ്യം പുറത്തിറക്കിയ സ്റ്റേ ചെയ്ത സർക്കാർ ഉത്തരവിൽ പൊതു-സർക്കാർ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു.
ഹർജിക്കാരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അശോക് ഹരണഹള്ളി, സർക്കാരിന്‍റെ ഉത്തരവ് പൗരന്മാരുടെ മൗലികാവകാശങ്ങൾക്ക്മേലുള്ള നിയന്ത്രണമാണെന്ന് വാദിച്ചു. പത്തിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നതിന് അനുമതി വാങ്ങണമെന്ന് സർക്കാർ ഉത്തരവിട്ടിരിക്കുന്നു. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശത്തിന്മേലുള്ള നിയന്ത്രണമാണ്. ഒരു പാർക്കിൽ ഒരു പാർട്ടി നടത്തിയാൽ പോലും അത് സർക്കാർ ഉത്തരവ് പ്രകാരം നിയമവിരുദ്ധമായ ഒത്തുചേരലാകുമെന്നും അശോക് ഹരണഹള്ളി പറഞ്ഞു.






