ദില്ലി: ലഡാക്കിൽ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാറ്റി ഉടൻ പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇന്നലെ പരീക്ഷണാടിസ്ഥാനത്തിൽ 2 തവണ ഇളവ് വരുത്തിയിരുന്നു. ഈ നാല് മണിക്കൂറിൽ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ പ്രതീക്ഷയിലാണ് പൊലീസും.
അതേസമയം സമര നേതാവ് വാങ് ചുക് ബന്ധം സ്ഥാപിച്ച പാക് പൗരൻ കഴിഞ്ഞ മാസമാണ് അറസ്റ്റിലായതെന്നും ഇരുവരും തമ്മിൽ ആശയവിനിമയം നടത്തിയതിന് തെളിവുണ്ടെന്നും കേന്ദ്രസർക്കാർ പറയുന്നു. വർഷങ്ങളായി ഇവർ തമ്മിൽ ആശയ വിനിമയം നടന്നുവെന്നാണ് പൊലീസും വ്യക്തമാക്കുന്നത്. ഒപ്പം പാകിസ്ഥാനിൽ പ്രമുഖ മാധ്യമസ്ഥാപനമായ ഡോൺ സംഘടിപ്പിച്ച ചടങ്ങിൽ വാങ്ചുക്ക് പങ്കെടുത്തതിലും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം സോനം വാങ്ചുക്കിൻ്റെ അറസ്റ്റിൽ കോൺഗ്രസ് – ആം ആദ്മി പാർട്ടികൾക്കിടയിൽ വാക്പോര് മൂർച്ഛിക്കുകയാണ്. വിഷയത്തിൽ രാഹുൽഗാന്ധി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്ന് ആപ് കുറ്റപ്പെടുത്തുന്നു. “രാഹുൽ ബിജെപി ഏജൻ്റ്” എന്നാണ് വിമർശനം. പ്രതിപക്ഷനേതാവെന്ന് വിളിക്കപ്പെടുന്നയാളുടെ മൗനം ദുരൂഹമെന്നും ആപ് നേതാക്കൾ വിമർശിച്ചു. പിന്നാലെ കെജ്രിവാളിൻ്റെ പാർട്ടി തന്നെ ബിജെപി സൃഷ്ടിയെന്ന് കുറ്റപ്പെടുത്തി കോൺഗ്രസും രംഗത്തെത്തി.