Headlines

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി; അഴിമതിക്കേസില്‍ ആരോപണം നേരിടുന്ന മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. വാല്‍മീകി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ആരോപണവിധേയനായ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു.അഴിമതി കേസില്‍ നാഗേന്ദ്രയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ ഗവര്‍ണറുടെ അനുമതി തേടുകയും, ഗവര്‍ണര്‍ അനുമതി നല്‍കാന്‍ ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിത രാജി. (Valmiki Scam karnataka minister B Nagendra resigns)

നേരത്തെ സിദ്ധരാമയ്യ സര്‍ക്കാരില്‍ പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായിരുന്ന നാഗേന്ദ്ര, അഴിമതി ആരോപണത്തെ തുടര്‍ന്ന് 2024 ജൂണില്‍ രാജിവെച്ചിരുന്നു. കേസില്‍ അന്വേഷണം നടക്കവേ മന്ത്രിസഭാ പുനഃസംഘടനയിലൂടെ വീണ്ടും മന്ത്രിയാക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഒടുവില്‍ ഗവര്‍ണറുടെ നടപടി ഉറപ്പായതോടെയാണ് വീണ്ടും രാജിയിലേക്ക് നീങ്ങിയത്.

ഈ കേസിന്റെ അന്വേഷണം ഇത് സര്‍ക്കാരിന് മേലുണ്ടാക്കുന്ന ആഘാതം തുടങ്ങിയവ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചതിന് പിന്നാലെയാണ് ഈ രാജിയെന്നാണ് വിവരം. പാര്‍ട്ടിക്കും സര്‍ക്കാരിനും നല്ലതെന്ന് തോന്നിയ തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.