ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ പാർലമെന്റ്. ലോക്സഭയിലെ ചർച്ചയിൽ ഡോക്ടർ ശശി തരൂർ എംപി സംസാരിച്ചേക്കില്ല. തരൂരിനോട് സംസാരിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്ക് സഭയിൽ ഉണ്ടാകണമെന്ന് അംഗങ്ങൾക്ക് കോൺഗ്രസ് വിപ്പ് നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയ്ക്ക് തുടക്കം കുറിക്കും. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ചർച്ചകൾക്ക് ഉപനേതാവ് ഗൗരവ് ഗോഗോയ് നേതൃത്വം നൽകും.
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശത്തുപോയ പ്രതിനിധി സംഘത്തിൽ ഒന്നിനെ നയിച്ച കോൺഗ്രസ് എംപി ശശി തരൂരിനെ, ഈ വിഷയത്തിൽ ലോക്സഭയിൽ സംസാരിക്കാൻ കേന്ദ്രസർക്കാർ ക്ഷണിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതേസമയം, വിവിധ വിഷയങ്ങൾ ചർച്ചചെയ്യണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യമെങ്കിലും ഓപ്പറേഷൻ സിന്ദൂർ വിഷയത്തിലാകും ആദ്യ ചർച്ചകളെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, ട്രംപിന്‍റെ അവകാശവാദങ്ങൾ തുടങ്ങിയവ ചർച്ചയായേക്കും. ഇരുസഭയിലും 16 മണിക്കൂർ വീതമാണ് ചർച്ചയ്ക്കായി സമയം നീക്കിവച്ചിരിക്കുന്നത്. പ്രധാന നേതാക്കളെ ചർച്ചയിൽ പങ്കെടുപ്പിച്ച് മേൽക്കൈ നേടാനാണു ഭരണപക്ഷമായ എൻഡിഎയും പ്രതിപക്ഷമായ ഇന്ത്യാ സഖ്യവും തയാറെടുത്തിരിക്കുന്നത്.