കണ്ണൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്നു കുട്ടി മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകൻ അഞ്ചുവയസ്സുകാരൻ ഹരിത്താണ് മരിച്ചത്. മെയ് 31നായിരുന്നു പയ്യാമ്പലത്തെ വാടക ക്വാട്ടേഴ്സിന് സമീപത്തുവച്ച് ഹരിത്തിന് തെരുവുനായയുടെ കടിയേറ്റത്.
കുട്ടിയുടെ മുഖത്തായിരുന്നു കടിയേറ്റത്. സാരമായി പരുക്കേറ്റ കുട്ടിയെ ആദ്യം കണ്ണൂരിലെ ജില്ലാ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. നായയുടെ കടിയേറ്റപ്പോൾ തന്നെ വാക്സിനേഷൻ എടുക്കുകയും ചെയ്തിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനാൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 12 ദിവസമായി പരിയാരത്ത് ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അഞ്ച് വയസ്സുകാരൻ ജീവൻ നിലനിർത്തികൊണ്ടിരുന്നത് . അതിനിടെയാണ് ഇന്ന് മരണം സ്ഥിരീകരിക്കുന്നത്. മുഖത്ത് കടിയേറ്റതിനാൽ പെട്ടെന്ന് തന്നെ വിഷബാധ കുഞ്ഞിന്റെ തലച്ചോറിനെ ബാധിച്ചിരുന്നതിനാലാണ് ആരോഗ്യനില ഗുരുതരമായത്.