Headlines

കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ – ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും; GCDA ആവശ്യപ്പെട്ട തുക അടയ്ക്കും

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും. ജിസിഡിഎ ആവശ്യപ്പെട്ട തുക തിങ്കളാഴ്ച അടക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സത്യവാങ്മൂലം നൽകി. ഇത് ജിസിഡിഎ അംഗീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കാത്തതിനെ തുടർന്ന് സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ കോച്ചുൾപ്പടെയുള്ളവരെ ജിസിഡിഎ പുറത്താക്കിയിരുന്നു.

ഇന്ത്യ ഹോങ്കോങ് മത്സരം കലൂർ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച തന്നെ നടക്കുമോ എന്ന ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്. ജിസിഡിഎ ആവശ്യപ്പെട്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് 25 ലക്ഷം രൂപ തിങ്കളാഴ്ച അടക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സത്യവാങ്മൂലം നൽകി. ഇത് ജിസിഡിയെ അംഗീകരിച്ചു. സ്റ്റേഡിയത്തിന്റെ വാടകയായ മൂന്നു ലക്ഷത്തി അമ്പത്തിനാലായിരം രൂപ കഴിഞ്ഞദിവസം കെഎഫ്എ അടച്ചിരുന്നു.

എന്നാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക മുഴുവൻ ലഭിക്കാതെ സ്റ്റേഡിയം വിട്ടു തരില്ലെന്ന് കടുംപിടുത്തമാണ് ജിസിഡിഎ സ്വീകരിച്ചത്. ഇതോടെയാണ് പ്രതിസന്ധി ഉണ്ടായത്. കഴിഞ്ഞദിവസം അന്താരാഷ്ട്ര മത്സരത്തിൻ്റെ വിവരങ്ങൾ പറയാൻ ഇന്ത്യൻ കോച്ച് ഖാലിദ് ജമീൽ അടക്കമുള്ളവർ കലൂർ സ്റ്റേഡിയത്തിൽ വിളിച്ച വാർത്താസമ്മേളനം മുടങ്ങിയിരുന്നു. പണമടയ്ക്കാതെ വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ജിസിഡിഎ ഇവരെ പുറത്താക്കി. ഇതിന് പിന്നാലെയാണ് തുക എത്രയും വേഗം അടയ്ക്കാൻ നീക്കം നടന്നത്.