Headlines

ലൈംഗികാരോപണ വിവാദം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തേക്കും; ആരോപണം ഉന്നയിച്ചവരില്‍ നിന്ന് വിവരശേഖരണം നടത്താന്‍ പൊലീസ് നീക്കം

ലൈംഗികാരോപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്തേക്കും. വിശദമായ പരിശോധനയ്ക്കായി ഡിജിപി നിര്‍ദേശം നല്‍കി. രാഹുല്‍ പിന്തുടര്‍ന്ന് നിരന്തരം ശല്യപ്പെടുത്തിയതായുള്ള പരാതികള്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് ഉണ്ടോ എന്ന സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. രാഹുലിനെതിരെ പരസ്യമായി ആക്ഷേപം ഉന്നയിച്ച യുവനടി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയുണ്ടോ എന്നും അന്വേഷിക്കും.

പരാതികള്‍ ഉയര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചന മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഉള്‍പ്പെടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളില്‍ കേസെടുക്കാന്‍ പൊലീസ് സമാനമായ വെല്ലുവിളി നേരിട്ടിരുന്നു. ലൈംഗിക അതിക്രമം നേരിട്ടവര്‍ നേരിട്ട് പരാതി നല്‍കാത്തതായിരുന്നു പൊലീസിനെ കുഴപ്പിച്ചിരുന്നത്. രാഹുല്‍ ലൈംഗികച്ചുവയുള്ള മെസേജുകള്‍ അയച്ചു എന്ന് ആരോപണം ഉന്നയിച്ചവരില്‍ നിന്ന് പൊലീസ് വിവരശേഖരണം നടത്താനാണ് സാധ്യത. സ്ത്രീകളെ ശല്യപ്പെടുത്തുന്ന വിധത്തില്‍ പിന്തുടരുക, മെസേജ് അയയ്ക്കുക, നിരീക്ഷിക്കുക( സ്റ്റോക്കിംഗ്) എന്നിവയ്ക്ക് കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുലിനെതിരെ പൊലീസ് നീക്കം നടക്കുന്നത്.

ഇപ്പോള്‍ രാഹുലിനെതിരെ പൊലീസിന് ലഭിച്ച പരാതി അതിക്രമം നേരിട്ടവര്‍ നേരിട്ട് നല്‍കിയതല്ലെന്നും മൂന്നാമതൊരാള്‍ നല്‍കിയതാണെന്നുമുള്ള കാര്യം പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. പരാതിക്കാരികള്‍ നേരിട്ട് നല്‍കാത്ത പരാതിയാകുമ്പോള്‍ അതിന് കോടതിയില്‍ നിന്നുള്‍പ്പെടെ തിരിച്ചടി നേരിടേണ്ടി വന്നേക്കാമെന്ന് പൊലീസ് വിലയിരുത്തുന്നുണ്ട്. ആരും പരാതി നല്‍കിയിട്ടില്ലെന്നും ലൈംഗികാരോപണ വിവാവദത്തില്‍ കേസില്ലെന്നുമുള്ള വാദങ്ങള്‍ നിരത്തിയാണ് രാഹുല്‍ അനുകൂലികള്‍ എംഎല്‍എയ്ക്ക് പ്രതിരോധം തീര്‍ക്കുന്നത്.