എയിംസ് വിഷയത്തിൽ തനിക്ക് ഒറ്റ നിലപാടെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. പറയാനുള്ളതെല്ലാം കേന്ദ്രം പറഞ്ഞിട്ടുണ്ട്. 2016 മുതൽ ഇതേ കാര്യം പറയുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പരാതിയോട് സുരേഷ് ഗോപി പ്രതികരിച്ചില്ല. കേരളത്തിൽ എയിംസിന് തറക്കല്ലിടാതെ താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്നതടക്കം കലുങ്ക് സംവാദത്തിൽ നിരവധി തവണയാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി എയിംസ് വിഷയം ഉയർത്തിയത്. എയിംസ് ആലപ്പുഴ ജില്ലയിൽ വേണമെന്ന അഭിപ്രായമാണ് സുരേഷ് ഗോപി വിവിധ സ്ഥലങ്ങളിൽ പറഞ്ഞത്.
എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. എയിംസ് കേരളത്തിൽ എവിടെയായാലും സ്ഥാപിക്കാമെന്നാണ് ബിജെപി നിലപാടെന്ന് അഡ്വ. പി കെ ബിനോയ് വ്യക്തമാക്കി. എയിംസിനായി ആലപ്പുഴയെ പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാനില്ലെന്നും എന്തുകൊണ്ട് ആലപ്പുഴയെന്നതിൽ വ്യക്തത വരുത്തേണ്ടത് സുരേഷ് ഗോപിയാണെന്നും ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ സെക്രട്ടറി പി കെ ബിനോയ് വ്യക്തമാക്കി.
അതേ സമയം, എയിംസ് വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ സിപിഎം രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. സുരേഷ് ഗോപി പറയുന്നതിൽ കഴമ്പില്ലെന്നും എയിംസുമായി ബന്ധപ്പെട്ട് കേരളത്തെ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും എയിംസ് വിഷയത്തിൽ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് അറിഞ്ഞതെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ വ്യക്തമാക്കി.