Headlines

‘മഞ്ചേശ്വരത്ത് SDPI സ്ഥാനാർഥിത്വം പിൻവലിച്ചതിന് പിന്നിൽ യു ഡി എഫും മതസംഘടനകളും’; കെ സുരേന്ദ്രൻ

മഞ്ചേശ്വരത്ത് SDPI സ്ഥാനാർഥിത്വം പിൻവലിച്ചതിന് പിന്നിൽ യു ഡി എഫും മതസംഘടനകളുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. വി ഡി സതീശനും, കുഞ്ഞാലികുട്ടിയും അടക്കമുള്ളവർ ഇടപെട്ടു. വിഡി സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി അല്ലെങ്കിൽ എസ്ഡിപിഐ വോട്ടുകൾ വേണ്ടെന്നു പറയണം. മുസ്ലിം സംഘടനകളെ ഉപയോഗിച്ചാണ് സമ്മർദം ചെലുത്തിയത്. ഇതൊന്നും മഞ്ചേശ്വരത്ത് വിലപ്പോകില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.അസംബ്ലി തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. സ്ഥാനാര്‍ഥി കെ.എം അഷ്‌റഫ് പത്രിക പിന്‍വലിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പത്രിക പിന്‍വലിച്ചത്. പിന്നാലെ കെ.എം അഷ്‌റഫ് ജില്ലാ ഭാരവാഹിത്വം രാജിവെക്കുകയും ചെയ്തിട്ടുണ്ട്. യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു. ഇതിനൊടുവിലാണ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരിക്കുന്നത്.

ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. മഞ്ചേശ്വരത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെക്കുന്നതെന്ന് കെ.എം അഷ്റഫ് പറഞ്ഞു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍ എസ്ഡിപിഐ സംസ്ഥാന നേതാക്കളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഇന്നലെ പറഞ്ഞിരുന്നു.