സമൂഹ മാധ്യമത്തിലൂടെ വിഎസ് അടക്കം മരണമടഞ്ഞ പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം. നിരവധി പരാതികളാണ് ഡിജിപിക്ക് വിനായകനെതിരെ സംസ്ഥാനത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ലഭിച്ചിരിക്കുന്നത്.എന്നാൽ വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റകരമായ അധിക്ഷേപ പരാമർശങ്ങൾ ഇല്ലെന്ന അഭിപ്രായവും നിയമ വിദഗ്ധർ പറയുന്നു
അതേസമയം കേന്ദ്രബാലാവകാശ കമ്മീഷനും മഹാരാഷ്ട്ര സൈബർ സെല്ലിലും അടക്കം വിനായകനെതിരെ പരാതിയെത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രൊഫൈൽ ചിത്രം അടക്കം ഫേസ്ബുക്ക് പോസ്റ്റിൽ അനുമതി കൂടാതെ ഉപയോഗിച്ചുവെന്ന മുംബൈ മലയാളിയുടെ പരാതി കേരള ഡിജിപിക്കും ലഭിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജനപ്രസ്ഥാനങ്ങളിൽ നിന്നും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പുറമെ ഉമ്മന്‍ ചാണ്ടി, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേരുകൾ കുറിച്ചു കൊണ്ടായിരുന്നു മോശപ്പെട്ട ഭാഷയിൽ വിനായകൻ പോസ്റ്റ് പങ്കുവച്ചത്.