രാഷ്ട്രീയം കണ്ടിട്ടല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്റെ പരാമർശമെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മഹാത്മാ ഗാന്ധി – ശ്രീനാരായണ ഗുരു കൂടിക്കാഴ്ചാ ശതാബ്ദി പരിപാടിയിൽ പ്രധാനമന്ത്രിയെ പുകഴ്ത്തിയ പ്രസംഗത്തിലാണ് സ്വാമി സച്ചിദാനന്ദയുടെ പ്രതികരണം. രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും പരിപാടിക്ക് ക്ഷണിച്ചിരുന്നെങ്കിലും വന്നില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
നരേന്ദ്ര മോദി മോദി ഒരു മതത്തെയും തള്ളിക്കളഞ്ഞിട്ടില്ല. പ്രധാനമന്ത്രി ആയ ശേഷം എന്തൊക്കെയോ സംഭവിക്കുന്നു എന്ന പ്രതീതി മാധ്യമങ്ങൾ സൃഷ്ടിച്ചു. പക്ഷെ ഒരു മതത്തെയും തള്ളിക്കളഞ്ഞില്ല. എല്ലാവരെയും ഉൾക്കൊണ്ടാണ് മോദി പ്രവർത്തിക്കുന്നതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ സത്യ നിഷ്ഠ, ആദർശ ശുദ്ധി, ബ്രഹ്മചര്യ, ആത്മീയ ഭാവം ഇതെല്ലാം മോദിക്കും ഉണ്ട്. രാഷ്ട്രീയം കണ്ടിട്ടല്ലാ ഇങ്ങനെ പറഞ്ഞതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
തനിക്കും ശിവഗിരി മഠത്തിനും രാഷ്ട്രീയം ഇല്ലെന്ന് സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി. ഒരു ശുപാർശയും ഇല്ലാതെയാണ് മോദി പരിപാടിയിൽ പങ്കെടുത്തത്. ശിവഗിരിയോടുള്ള ആത്മാർത്ഥയാണ് മോദിയിൽ കാണുന്നത്. മോദിയെ പുകഴ്ത്തിയിട്ടില്ല, തനിക്ക് തോന്നിയ കാര്യമാണ് പറഞ്ഞത്. ചാതുർവർണ്യ, ജാതി വ്യവസ്ഥകൾ നാടിന്റെ ശാപമാണെന്ന് സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.