Headlines

ദിയാ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ട്: ക്രൈം ബ്രാഞ്ച്

ദിയാ കൃഷ്ണയുടെ സ്ഥാപനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഓഡിറ്റ് നടത്തിയിരുന്നില്ലെന്നും 69 ലക്ഷം തിരിമറി നടത്തിയെന്ന പരാതി വ്യാജമാണെന്നുമാണ് വനിതാ ജീവനക്കാരുടെ വാദം. 11 മാസമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ജീവനക്കാരാണ്. ഇവരുടെ അക്കൗണ്ടിലേക്ക് വന്ന 27 ലക്ഷം രൂപയില്‍ ശമ്പളം ഒഴിച്ചുള്ള മുഴുവന്‍ തുകയും തിരിച്ചു നല്‍കിയെന്നും ഇതിന്റെ തെളിവുകള്‍ കോടതിയില്‍ നല്‍കുമെന്നും വനിതാ ജീവനക്കാരുടെ അഭിഭാഷകന്‍ പറഞ്ഞു.

ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരികളുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്. ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍. ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെയാണ്. ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ തന്നെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പൊലീസിന് തെളിവ് ലഭിച്ചിരുന്നു. മൂന്ന് ജീവനക്കാരുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് പ്രധാന തെളിവായത്. എന്നാല്‍ ദിയ നികുതി വെട്ടിപ്പ് നടത്താനാണ് പണം തങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നായിരുന്നു ജീവനക്കാരുടെ വാദം.

കൃഷ്ണകുമാറും കുടുംബവും പ്രതികളായ ജീവനക്കാരെ തട്ടിക്കൊണ്ടുപോയ കേസും ജീവനക്കാര്‍ കോടതിയില്‍ അറിയിക്കും.അതേസമയം ജീവനക്കാര്‍ 64 ലക്ഷം രൂപ സ്ഥാപനത്തില്‍ ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ സഹിതം പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കും.