Headlines

ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ നടന്നേക്കും

ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ നടന്നേക്കും. അമേരിക്കൻ പ്രതിനിധി സംഘം ഇന്ന് ഇസ്ലാമാബാദിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇസ്ലാമാബാദിലെത്തി. എന്നാൽ ചർച്ചയിൽ പങ്കെടുക്കുന്നത് ഔദ്യോഗികമായി ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇറാൻ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും താൻ അത് കണ്ടിട്ടില്ലെന്നും ഡൊണാൾഡ് ട്രംപ് റോയിട്ടേഴ്സിനോട് ഫോൺ അഭിമുഖത്തിൽ വ്യക്തമാക്കി.

ഇറാനും അമേരിക്കയും തമ്മിൽ ചർച്ച പദ്ധതിയിട്ടില്ലെന്നും ഇറാൻ്റെ വീക്ഷണങ്ങൾ മധ്യസ്ഥ രാജ്യമായ പാകിസ്താനെ അറിയിക്കുമെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് എക്സിൽ കുറിച്ചു. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ് കോഫും ട്രംപിന്റെ മരുമകൻ ജെരാദ് കഷ്നറും ചർച്ചയിൽ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് നൽകുന്ന സൂചന. യു എസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് ചർച്ചയിൽ പങ്കെടുത്തേക്കില്ല. ആവശ്യമെന്ന് തോന്നുന്ന ഘട്ടത്തിൽ വാൻസ് ഇസ്ലാമാബാദിലേക്ക് തിരിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ്. പാകിസ്താൻ നേതാക്കളുമായുള്ള അരഗ്ചിയുടെ ചർച്ചയ്ക്കുശേഷം രണ്ടാം ഘട്ട സമാധാന ചർച്ചകൾ നടന്നേക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാക്ക് ധർ എക്സിൽ വ്യക്തമാക്കിയിരുന്നു. ഹോർമുസ് തുറക്കണമെന്ന കാര്യത്തിലും യുറേനിയം സമ്പുഷ്ടീകരണം പാടില്ലെന്ന കാര്യത്തിലും അമേരിക്ക വിട്ടുവീഴ്ച ചെയ്യില്ലെന്ന് ട്രംപ്.