വെടിനിർത്തൽ ലംഘിച്ച് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയി അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരുക്കേറ്റു. യുഎസ് ട്രഷറി 2016ൽ ഭീകരനായി പ്രഖ്യാപിച്ചയാളാണ് തബാതബായി.
ഹരേത് ഹ്രെയ്ക് മേഖലയിലെ കെട്ടിടത്തിൽ മൂന്ന് മിസൈലുകളാണ് പതിച്ചത്. ആക്രമണ വിവരം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ ഒരു വർഷം മുൻപ് ഒപ്പുവച്ച വെടിനിർത്തൽ കാരാർ നിലനിൽക്കെ ആണ് ബെയ്റൂട്ടിലെ ആക്രമണം. ഹിസ്ബുല്ലയ്ക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. ലെബനനിൽ ഹിസ്ബുല്ലയെ പുനഃസംഘടിപ്പിക്കുന്നത് തടയാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.
അതേസമയം ഗസ്സയിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. 44 ദിവസത്തിനിടെ 497 തവണ ഇസ്രയേൽ സമാധാന കരാർ ലംഘിച്ചതായി റിപ്പോർട്ട്. ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടു. രണ്ടു ദിവസത്തിനിടെ മാത്രം 24 പേരാണ് കൊല്ലപ്പെട്ടത്.
ഇസ്രയേൽ അവശ്യമായ മാനുഷിക സഹായങ്ങൾ കടത്തിവിടുന്നില്ലെന്നും റിപ്പോർട്ട്. ഗസ്സയിൽ ആക്രമങ്ങൾക്കിടെ ഹമാസ് സംഘം ഈജിപ്തിൽ എത്തി. ഖാലിദ് അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘം തുടർചർച്ചകൾ നടത്തും. മധ്യസ്ഥ രാജ്യങ്ങൾ ഇടപെട്ടില്ലെങ്കിൽ കരാർ തകരുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി.






