ഇന്നലെ കത്തിക്കയറിയ സ്വർണവില ഇന്നു തകിടംമറിഞ്ഞു. ഗ്രാമിന് ഒറ്റയടിക്ക് 125 രൂപ കുറഞ്ഞ് വില 9,255 രൂപയിലും പവന് 1,000 രൂപ ഇടിഞ്ഞ് 74,040 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 95 രൂപ ഉയർന്ന് വില 9,380 രൂപയും പവനു 760 രൂപ ഉയർന്ന് 75,040 രൂപയുമായിരുന്നു.
ഈ മാസം ആദ്യം 72,160 രൂപയായിരുന്നു ഒരു പവന്റെ വില. 23 ദിവസം കൊണ്ട് ഒരു പവന്റെ വിലയിലുണ്ടായത് 2,880 രൂപയുടെ വർധനയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് 9 നാണ്, 72,000 രൂപ. ഈ വർഷം ആദ്യം 57,200 രൂപയായിരുന്നു വില. ആറ് മാസം കൊണ്ട് ഒരു പവന് കൂടിയത് 17,840 രൂപയാണ്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.